Thursday, November 6, 2014

സ്വര്‍ഗത്തിലൂടെ ഒരു യാത്ര


  ദൈവ മാര്‍ഗത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പ്രകൃതി മാര്‍ഗത്തില്‍ വിശ്വസിക്കുന്നവര്‍ക്കും തങ്ങളുടെ മാര്‍ഗങ്ങളിലേക്ക് കൂടുതലടുക്കാനുള്ള വഴിയാണ് ഓരോ യാത്രകളും. സഞ്ചാരം വിനോദം മാത്രമല്ല. അതൊരു സംസ്‌കാരം കൂടിയാണ്. യാത്രയെ ഇഷ്ടപെടുകയും അതൊരു സംസ്‌കാരമാക്കുകയും ചെയ്തവരുടെ കൂടെയായിരുന്നു മൂന്ന് ദിവസം.



യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്റെ മൂന്നാര്‍ ക്യാംപ് എന്ന് കേട്ടതും മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. നീലകുറിഞ്ഞി പൂത്തു എന്ന് കേട്ടതായിരുന്നു മൂന്നാറിലേക്ക് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ആ സാധനം കാണാന്‍ പറ്റിയില്ലെന്നത് വേറെ കാര്യം. മാട്ടുപെട്ടി ഭാഗത്തായിരുന്നത്രെ പൂത്തിരുന്നത്. ഞങ്ങള്‍ എത്തുന്നതിന് മുമ്പേ അതൊക്കെ കരിഞ്ഞുണങ്ങി പോയിരുന്നു. മൂന്നാറില്‍ ഇനി 2018 ലെ കുറിഞ്ഞി കാണാന്‍ പറ്റൂ. ഞങ്ങള്‍ നാല് പേര്‍ ഒരുമിച്ചായിരുന്നു യാത്ര. ചങ്ങരംകുളത്ത് നിന്നും അനീസിന്റെ കാറില്‍ മൂന്നാറിലെത്താനാണ് പ്ലാന്‍ ചെയ്തത്. ഞാനും അനൂപും മലപ്പുറത്ത് നിന്നും ബൈക്കില്‍ ചങ്ങരംകുളത്തെത്തി. ഞങ്ങളെ കാത്ത് കിഫാത്ത് അവിടെ നില്‍കുന്നുണ്ടായിരുന്നു. രാത്രി 11 മണിയോടെ ഞങ്ങള്‍ പുറപ്പെട്ടു. രാവിലെ ഏഴിന് അവിടെയെത്തിയാല്‍ മതി. തൃശൂര്‍ ഹൈവേയില്‍ എത്തിയതും കനത്ത മഴ യാത്രക്ക് ഹരം പകര്‍ന്നു.. അങ്കമാലി- പെരുമ്പാവൂര്‍ - അടിമാലിയായിരുന്നു റൂട്ട്. ഇടക്ക് പെരുമ്പാവൂരില്‍ ഇറങ്ങി ഓരോ ചായയും ഓംലറ്റ്‌ കഴിച്ചു. അടുത്ത സ്റ്റോപ് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തായിരുന്നു. ആറ് മണിയോടെ ഞങ്ങള്‍ മൂന്നാറിലെത്തി. സുബ്ഹ് നിസ്‌കരിച്ച് കഴിഞ്ഞപ്പോഴേക്കും ക്യാംപിനുള്ളവര്‍ അവിടെ എത്തിയിരുന്നു. ആലുവയില്‍ ട്രെയ്‌നിറങ്ങി ബസ് വഴിയാണ് അവര്‍ എത്തിയത്. 

ഇരവികുളം നാഷനല്‍ പാര്‍ക്കിന്റെ കീഴിലാണ് പ്രകൃതി പഠന ക്യാംപ്. ഞങ്ങള്‍ക്കുള്ള താമസം മൂന്നാറിലാണ് ഒരുക്കിയിട്ടുള്ളത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്ന് ആറുകളുടെ സംഗമസ്ഥലമായതിനാലാണ് മൂന്നാറിന് ഈ പേര് കിട്ടിയത്. മൂന്നാറിന്റെ ചരിത്രവും വര്‍ത്തമാനവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ അവിടേക്ക് ഞാന്‍ പോകുന്നില്ല.

ക്യാംപിനെത്തിയവരില്‍ അധികവും പരിചിത മുഖങ്ങള്‍. എത്രയാളുകള്‍ ഉണ്ടെങ്കിലും ഒരു മുഷിപ്പും ഉണ്ടാകാറില്ല എന്നതാണ് ഈ സംഘത്തിന്റെ പ്രത്യേകത. അതിന് കാരണവുമുണ്ട്. യാത്ര ഒരു സംസ്‌കാരമായാണ് എല്ലാവരും കാണുന്നത്. സ്വന്തം നാട്ടിലെ കൂട്ടുകാരുമായി പോയാല്‍ പോലും ചിലപ്പോള്‍ ഇത്രയും രസകരമാവാറില്ല .ക്യാംപിലെത്തി അല്‍പ്പം വിശ്രമിച്ചതും ഞങ്ങള്‍ക്കുള്ള ഭക്ഷണം റെഡിയായി. നല്ല വെള്ളപ്പവും കടലക്കറിയും.  ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴേക്കും ബസ് അവിടെ എത്തിയിരുന്നു. രാജമലയിലേക്കുള്ള ട്രക്കിങായിരുന്നു ആദ്യ പരിപാടി. തേയിലതോട്ടവും കാടും കടന്ന് ഞങ്ങള്‍ നടന്ന് കൊണ്ടിരുന്നു. പ്രകൃതി പഠന ക്യാംപിനെത്തുന്നവര്‍ക്കാണ് ഈ വഴികളിലൂടെ നടക്കാനവസരമുള്ളത്.  വിനോദ സഞ്ചാരികളായെത്തുന്നവരെ സാധാരണയായി നടക്കാന്‍ സമ്മതിക്കാതെ വഴികളിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. യാത്രക്കിടയില്‍ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ് നിശാശലഭത്തെ കണ്ടു. ( അറ്റ്‌ലസ് ആണെന്നതിന് ശാസ്ത്രീയ തെളിവൊന്നുമില്ല)
കണ്ടു. 


ഇതായിരുന്നു ആ സംഘം.. ഞാന്‍ ക്യാമറയുടെ ഇപ്പുറത്ത്‌



കണ്ണന്‍ ദേവന്‍ മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്ററിലാണ് ഇരവികുളം ദേശീയോദ്യാനം. ദേശീയോദ്യാനത്തില്‍ ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ അനുവാദമുള്ള പ്രദേശമാണ് രാജമല. നോകെത്താ ദൂരത്തെ മലനിരകളും  പുല്‍മേടുകളും കൂടുതല്‍ മനോഹരമാക്കുന്ന ഇവിടം  ജീവിതത്തിലൊരിക്കലെങ്കിലും കാണണം. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ  ആനമുടി ഇരവികളുത്ത് തലയുയര്‍ത്തി നില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലാണ് ആനമുടി. വരയാടുകളുടെ ആവാസ വ്യവസ്ഥ പരിചയപ്പെടാനും കാണാനുമുള്ള അവസരം രാജമലയിലുണ്ട്. 

താര്‍ (Tahr) എന്ന് വിളിക്കിപ്പെടുന്ന വിഭാഗത്തില്‍പെട്ടതാണ് വരയാടുകള്‍.  മൂന്ന് തരം താറുകളാണ് ലോകത്തുള്ളത്. കാശ്മീര്‍ മുതല്‍ ഭൂട്ടാന്‍ വരെയുള്ള മേഖലകളില്‍ കാണപ്പെടുന്ന ഹിമാലയന്‍ താറുകളും പശ്ചിമഘട്ട മലനിരകളിലെ നീലഗിരി കുന്നുകളോട് ചേര്‍ന്ന് കാണപ്പെടുന്ന നീലഗിരി താറുകളും ഒമാനില്‍ കാണപ്പെടുന്ന അറേബ്യന്‍ താറുകളും. മൂന്ന് വിഭാഗങ്ങളിലുമായി ഏതാണ് 2500 ഇനം മാത്രമാണ് ലോകത്തുള്ളത്. തമിഴ് നാടിന്റെ ദേശീയ മൃഗം കൂടിയാണ് വരയാടുകള്‍ എന്ന നീലഗിരി താറുകള്‍. വരൈ എന്നാല്‍ പാറകെട്ട് എന്നാണര്‍ഥം. പാറകളിലാണ് വരയാടുകളെ കാണുന്നത് അങ്ങനെയാണ് ഇവക്ക് വരയാടെന്ന പേര് ലഭിച്ചത്. ഏതാണ് 850 ഓളം വരയാടുകളാണ് ഇരവികുളം നാഷനല്‍ പാര്‍ക്കിലുള്ളത്. ദേശീയോദ്യാനത്തില്‍ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളില്‍ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു. ഐ.യു.സി.എന്നിന്റെ റെഡ് ഡാറ്റാ ലിസ്റ്റില്‍ പെടുന്ന വംശനാശം നേരിടുന്ന ജീവി വര്‍ഗമാണ് ഇവ. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയിലും ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നു.



ഒരു മണിക്കൂറിലേറെയുള്ള നടത്തത്തിനൊടുവില്‍ ഞങ്ങള്‍ രാജമലയിലെത്തി. ആദ്യം മ്യൂസിയം സന്ദര്‍ശിച്ചായിരുന്നു തുടക്കം. അവിടെ ഒരു ചെക്ക്‌പോസ്റ്റും. വെള്ളമൊഴികെ മറ്റൊന്നും മുകളിലേക്ക് കൊണ്ട് പോകാന്‍ സമ്മതിക്കില്ല. വരയാടിനെ കാണാനാണ് യാത്ര. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശികളും വരയാടുകളെ കാണാന്‍ എത്തിയിരിക്കുന്നു. യാത്രയുടെ യാതൊരു സുഖവും നല്‍കാത്തതാണ് രാജമലയിലേക്കുള്ള വഴി. പെരുന്നാള്‍ തലേന്ന് മിഠായിതെരുവില്‍ പോയ പോലെ ആളുകള്‍ തലങ്ങും വിലങ്ങും നടക്കുന്നു. പക്ഷികളുടെ കളകളാരവങ്ങള്‍ക്ക് പകരം മനുഷ്യരുടെ കലപിലകള്‍ മാത്രം. ഒരു കിലോമീറ്ററോളം സഞ്ചരിച്ച് ഞങ്ങള്‍ മുകളിലെത്തി. അവിടെ നിന്നും അപ്പുറത്തേക്ക് പോകാന്‍ അനുവാദമില്ല. അതിനപ്പുറം കുറച്ച് ഭാഗം ടാറ്റാ ടീയുടെ കൈവശമാണ്. ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള വഴിയും ഇതാണ്. ഇതേ റൂട്ടില്‍ ഒരു അഞ്ച് മണിക്കൂറോളം സഞ്ചരിച്ചാല്‍ വാള്‍പ്പാറയിലെത്താം. മുമ്പ് വാള്‍പ്പാറയിലേക്ക് ഇതു വഴി ട്രക്കിങ് അനുവദിച്ചിരുന്നത്രെ 


ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം രണ്ട് ആടുകള്‍ ഞങ്ങള്‍ക്ക് മുന്നിലെത്തിയത്. തിരിച്ചിറങ്ങുമ്പോള്‍ ഞങ്ങളെ അമ്പരിപ്പിച്ച് ഒരു കൂട്ടം റോഡില്‍ കാത്തു നില്‍കുന്നുണ്ടായിരുന്നു.
മുകളില്‍ കഷ്ടപെട്ട് ഫോട്ടോയെടുക്കുന്നത് അവര്‍ അറിഞ്ഞാണോ എന്നറിയില്ല ഇരുന്നും കിടന്നും നിന്നും അവര്‍ ഞങ്ങള്‍ക്ക് പോസ് ചെയ്ത് തന്നു. ആടുകളെ കണ്ടതും കൂടെയുള്ള മുജീബ്ക പറഞ്ഞു നല്ല മന്തി ചോര്‍ ഉണ്ടാക്കാന്‍ പറ്റിയ സാധനം. മുമ്പ് ബ്രിട്ടീഷുകര്‍ വേട്ടയാടി തിന്നിരുന്ന ഒരു മൃഗമായിരുന്നല്ലോ വരയാട്. അവരുടെ പ്രധാന ഹണ്ടിങ് പോയന്റായിരുന്നു രാജമല. കുത്തനെയുള്ള പാറയില്‍ വാഴയില വെച്ച് ആടുകളെ അതിലേക്ക് ഓടിച്ച് കയറ്റി പിടികൂടുന്ന വിദ്യ നമ്മുടെ ആള്‍ക്കാരും പയറ്റിയിരുന്നത്രെ. അതൊക്കെ പഴയ കഥ. ഇപ്പോള്‍ ഇരവികുളത്ത് എന്തായാലും വേട്ട ഇല്ല.  താഴെ എത്തുമ്പോഴേക്കും ഞങ്ങള്‍ക്കുള്ള ബസ് അവിടെ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. 

ഒരു മണിയോടെ റൂമിലെത്തിയ ഞങ്ങള്‍ ഭക്ഷണം കഴിച്ച് അല്‍പ്പം വിശ്രമിച്ചു. ഫഌവര്‍ ഗാര്‍ഡനും ഷോപിങും അതാണ് ഉച്ചയ്ക്ക് ശേഷമുള്ള പരിപാടി. വൈകീട്ട് മൂന്നോടെ മാട്ടുപ്പട്ടി റോഡിലെ ഫ്‌ളവര്‍ ഗാര്‍ഡന്‍ ലക്ഷ്യമിട്ട് ഞങ്ങള്‍ നടന്നു. രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് ഗാര്‍ഡനിലെത്തി. അല്‍പ്പം പിന്നിലായിരുന്ന ഞങ്ങള്‍ നാല് പേരും. കൂടെയുള്ളവര്‍ പുറത്തിറങ്ങുമ്പോഴാണ് ഞങ്ങള്‍ ഗാര്‍ഡനില്‍ കയറുന്നത്. 20 രൂപയാണ് ഗാര്‍ഡിനിലേക്കുള്ള ടിക്കറ്റ്. സത്യ സന്ധമായി പറഞ്ഞാല്‍ അതിന് മാത്രമുള്ള ഒരു കോപ്പും അവിടെ ഇല്ല. അവിടെ നിന്നും ഇറങ്ങി തിരിച്ചെത്തിയപ്പോഴേക്കും ക്ലാസ് തുടങ്ങിയിരുന്നു. മൂന്നാറിനെ കുറിച്ചും ഇരവികുളത്തെ കുറിച്ചു സന്തോഷ് സാര്‍ ഞങ്ങള്‍ക്ക് ക്ലാസെടുത്തു. ഒരു ദിവസം ഒരുമിച്ച് യാത്രയിലുണ്ടായിരുന്നെങ്കിലും പലര്‍ക്കും പരിചയമായിട്ടുണ്ടായിരുന്നില്ല. ഞങ്ങളുടെ പരിചയപ്പെടല്‍ വേദി കൂടിയായിരുന്നു ക്ലാസ്. അടുത്ത കലാപരിപാടി കഞ്ഞിയും പയറും കഴിക്കലും ഉറക്കവും. രാവിലെ ക്യാംപ് പിരിച്ച് വിടുമെന്നതിനാല്‍ അടുത്ത ദിവസത്തെ റൂട്ട് പ്ലാന്‍ ചെയ്യലും ഇതിനോടൊപ്പം നടന്നു. വാള്‍പ്പാറ വഴി തിരികെയത്താം എന്ന് ഏകദേശ ധാരണയാക്കി ഞങ്ങള്‍ കിടന്നു.

രാവലെ എണീറ്റ് കുളിയും പാസ്സാക്കി ഞങ്ങള്‍ പോകാനിറങ്ങി. കുതിര ബിരിയാണിയായിരുന്നു പ്രാതലിന്. കുതിര ബിരിയാണി മനസ്സിലായില്ലേ. ? എസ്.കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥയില്‍ പറഞ്ഞ കുതിര ബിരിയാണി മലയാളിയുടെ മായത്ത രുചിയിലെ ഒന്നാണ്. പുട്ടും പപ്പടവും കടലക്കറിയും  ഇതിലും നല്ല കോംപിനേഷന്‍ ഏത് കുഴി മന്തിക്കാണ് നല്‍കാന്‍ കഴിയുക.


മറയൂര്‍ - കാന്തല്ലൂര്‍ - ചിന്നാര്‍ - ദാലി - ആനമല - വാള്‍പാറ. ചിത്രം മനസ്സില്‍ കാണുമ്പോള്‍ തന്നെ സന്തോഷം കൊണ്ടെനിരിക്കാന്‍ വയ്യേ എന്ന മട്ടിലായിരുന്നു ഞാന്‍. തേയിലതോട്ടം പച്ച പുതച്ച കുന്നുകള്‍കിടയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. എവിടെ നോക്കിയാലും കുന്നുകള്‍ ആ കുന്നുകളിലെല്ലാം വെള്ളച്ചാട്ടങ്ങളും ഇതൊക്കെ കണ്ട് തന്നെ അനുഭവിക്കണം. എത്ര പറഞ്ഞാലും അതിന് പരിമിതികളുണ്ടല്ലോ.. ലക്കം വെള്ളച്ചാട്ടത്തിന് സമീപം ഞങ്ങള്‍ വണ്ടി സൈഡാക്കി. ഇരവികുളത്ത് നിന്നും ഉത്ഭവിക്കുന്ന അരുവിയാണ് ലക്കം വെള്ളച്ചാട്ടമായി താഴെയെത്തുന്നത്. പാമ്പാറിന്റെ പ്രധാന കൈവഴി കൂടെയാണിത്. അടുത്ത ലക്ഷ്യം മറയൂര്‍.  ചന്ദന കാടുകള്‍ക്ക് നടുവിലൂടെ ഞങ്ങള്‍ മറയൂരിലെത്തി. ആധാര്‍ കാര്‍ഡുള്ള ചന്ദന മരങ്ങളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. ( ഓരോ മരത്തിനും ഓരോ നമ്പര്‍ നല്‍കിയിട്ടുണ്ട്. ) കാട്ടിലേക്ക് ഒരാളും കടക്കരുതെന്ന് ആത്മാര്‍തമായി ചിന്തിച്ച് ഇരുമ്പ് വല കെട്ടിയിട്ടുണ്ട്. മറയൂരിലെത്തി ശര്‍ക്കര വാങ്ങാനായി ഞങ്ങള്‍ നീതി സ്റ്റോറില്‍ കയറി. നീതി പൂര്‍വമുള്ള കച്ചവടമായതിനാലാണെന്നറിയില്ല മൂന്ന് പേര്‍ വാങ്ങിയിട്ടും വില പേശാനുള്ള അവസരം പോലും അവിടെയുള്ള ചേച്ചി ഞങ്ങള്‍ക്ക് തന്നില്ല. അടുത്ത ലക്ഷ്യം കാന്തല്ലൂരാണ്. ആപ്പിള്‍-ഓറഞ്ച് കൃഷികള്‍ കാണണം എന്നായിരുന്നു മനസ്സില്‍. 

കാന്തല്ലൂര്‍ റോഡില്‍ കയറി ഹൈസ്‌കൂളിന് സമീപമുള്ള പാറയില്‍ മുനിയറികള്‍ കണ്ട ഞങ്ങള്‍ വണ്ടി സൈഡാക്കി. അതി ഗംഭീരമായ കാഴ്ചയാണ് ആ കുന്ന് ഞങ്ങള്‍ക്ക് ഒരുക്കി വെച്ചിരുന്നത്. നാലും ഭാഗത്തും പരന്ന് കിടക്കുന്ന മലനിരകള്‍. കാണുന്ന മലയിലെല്ലാം വെള്ളചാട്ടങ്ങളും ഇത്രയും മനോഹരമായ കാഴ്ച കണ്ണില്‍ നിന്ന് ഇത് വരെ മാഞ്ഞിട്ടില്ല. 

എ.ഡി.200നും ബി.സി. ആയിരത്തിനും മധ്യേ മറയൂരിലെ താഴ്‌വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ് മുനിയറകളും ഗുഹാചിത്രങ്ങളും. ശിലായുഗത്തിന്റെ അവസാനകാലമായ മഹാശിലായുഗത്തിന്റെ(Megalithic Age) അവശേഷിപ്പാണീ കല്ലറകള്‍ എന്ന് കരുതുന്നു. ഐതിഹ്യങ്ങള്‍ പ്രകാരം സഹ്യപര്‍വതത്തിന്റെ താഴ്‌വരയില്‍ തപസ്സുചെയ്യാനായി നിര്‍മിച്ചവയാണ് ഇവ എന്നും പറയുന്നുണ്ട്. ഇന്ത്യയില്‍ ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടിങ്ങയ സ്ഥലങ്ങളില്‍ മുനിയറകളുണ്ട്. അയര്‍ലന്റ്, നെതര്‍ലന്റ്, ഫ്രാന്‍സ്, റഷ്യ, കൊറിയ, സ്‌പെയ്ന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും മുനിയറ (dolmen) കാണുന്നു. 1976 ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് മറയൂര്‍ മുനിയറകളെ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളൊന്നും എടുത്തിട്ടില്ലെന്നതാണ് വാസ്തവം. സംരക്ഷിക്കുക പോയിട്ട് തകര്‍ക്കരുതെന്ന അഭ്യര്‍ഥന പോലും ഇവിടെ ഇല്ല.




മനോഹരമായ ഗ്രാമമാണ് കാന്തല്ലൂര്‍ എന്ന് കേട്ടിരുന്നെങ്കിലും ഇത്രയും മനോഹരമാണ് എന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം ഞങ്ങള്‍ എത്തിയത് കാന്തല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു. അതിന് മുന്നിലായി ഒരു അക്ഷയ കേന്ദ്രവും. വില്ലേജ് ഓഫീസ് കണ്ടതും വണ്ടി നിര്‍ത്താന്‍ അനൂപ് ആവശ്യപ്പെട്ടു. അവന്റെ ഉള്ളിലെ റവന്യൂ ജീവനക്കാരന്‍ ഉണര്‍ന്നതാണോ എന്നറിയില്ല. വണ്ടി ഒതുക്കി ഞങ്ങള്‍ വില്ലേജ് ഓഫീസിലേക്ക് പോയി. ചെറിയ ഒരു ഗ്രാമമാണ് കാന്തല്ലൂര്‍. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ 12 മണി ആയിരുന്നെങ്കിലും നമ്മുടെ നാട്ടിലെ ആറ് മണി പോലും ഇത്രയും മഞ്ഞ് പുതച്ച് കാണാന്‍ ഭാഗ്യമുണ്ടാവില്ല. അടുത്ത ട്രാന്‍സ്ഫറില്‍ എന്തായാലും കാന്തല്ലൂര്‍ തന്നെ ചോദിച്ച് വാങ്ങണം എന്ന് അനൂപ് ഉറപ്പിച്ചു. അടുത്ത ഫെബ്രുവരി വരെ കാലാവസ്ഥ ഇതുപോലെ ആയിരിക്കുമത്രെ. 

 ആപ്പിള്‍ തോട്ടമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കേരളത്തിലെ ആദ്യ ആപ്പിള്‍ തോട്ടമായ തോപ്പന്‍സ് ലേക്ക് ഞങ്ങള്‍ പോയി.  വീടിനോട് ചേര്‍ന്നാണ് അഞ്ചേക്കറില്‍ ഫാം സ്ഥിതി ചെയ്യുന്നത്. വീടിന് മുന്നിലുള്ള എ.എസ്.എച്ച് ഹൈസ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് അദ്ദേഹം. സഞ്ചാരികള്‍ക്കായി ഫാം സ്റ്റേ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജൂലൈ മാസത്തിലാണ്‌ ആപ്പിള്‍ പാകമാവാന്‍. ആപ്പിള്‍ കായ്ക്കുന്ന സമയത്ത് വീണ്ടും വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ പടിയിറങ്ങി. 

രേവതിക്കുട്ടി തട്ട് കടയില്‍ നിന്നായിരുന്നു ഉച്ചയൂണ്‍. നല്ല അസ്സല്‍ നാടന്‍ കട. ശശിധരേട്ടനാണ് (പേര് മറന്ന് പോയി, ശശിധരന്‍ എന്ന് തന്നെയാണെന്ന് തോന്നുന്നു) കടയുടെ മുതലാളി. തൊടുപുഴയ്ക്കടുത്ത് (സ്ഥലം പറഞ്ഞ് തന്നിരുന്നു. അതും മറന്ന് പോയി ) നിന്നും കുടിയേറിയവരാണവര്‍. ഒന്നാം വയസ്സിലാണ് അദ്ദേഹം കാന്തല്ലൂരെത്തുന്നത്. പേരകുട്ടിയോടുള്ള സ്‌നേഹം കൊണ്ടാണ് രേവതികുട്ടി എന്ന പേര് നല്‍കിയത്. കടയുടെ മുന്നിലെ പോസ്റ്റില്‍ നല്ല പൂവന്‍ കോഴിയെ കെട്ടിയിട്ടിട്ടുണ്ട്. ഞങ്ങളെ കണ്ടതും ദയനീയമായ ഒരു നോട്ടം കോഴി നോക്കി. ആരെങ്കിലും വന്നാല്‍ ലൈവായി കറി വക്കാനാണത്രെ കെട്ടിയിട്ടിരിക്കുന്നത്. നാടന്‍ കോഴിക്കറി കൂട്ടി കഴിക്കണം എന്നുണ്ടായിരുന്നെങ്കിലും സമയം അനുവദിച്ചില്ല.

ഭക്ഷണം കഴിച്ച് ഞങ്ങള്‍ വാള്‍പാറ ലക്ഷ്യമാക്കി നീങ്ങി. ചിന്നാര്‍ വന്യ ജീവി സങ്കേതത്തിലൂടെയാണ് യാത്ര. തമിഴ്‌നാടിന്റെ കാലവസ്ഥയാണ് ചിന്നാറില്‍. മഴ നിഴല്‍ പ്രദേശമാണിത്. ചാമ്പല്‍ മലയണ്ണാന്‍, മൂക്കന്‍ അണ്ണാന്‍, വെള്ളക്കാട്ടുപോത്ത്, നക്ഷത്രആമ, എന്നിങ്ങനെ ലോകത്തിലെ മറ്റൊരു വനമേഖലയിലും കാണുവാന്‍ സാധിയ്ക്കാത്ത വംശനാശഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുന്ന നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ വനപ്രദേശം. അപൂര്‍വയിനം ശലഭങ്ങളെയും ഇവിടെ കാണാം. യാത്രക്കിടയില്‍ ഞങ്ങള്‍ തൂവാനം വെള്ളച്ചാട്ടം കണ്ടു. ദൂരെ നിന്നും നോക്കിയാല്‍ മറ്റൊരു ആതിരപ്പിള്ളി ആയിട്ടേ ഇത് തോന്നു. ഇവിടേക്ക് ട്രക്കങിനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ട്രകിങിന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും കിഫാത്തിന് അടുത്ത ദിവസം തിരുവനന്തപുരത്ത് ട്രൈനിങുള്ളതിനാല്‍ രാത്രിയില്‍ തൃശൂരെത്തല്‍ നിര്‍ബന്ധമായിരുന്നു. തൂവാനം അടുത്ത ട്രിപ്പിലേക്ക് മാറ്റിവെച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.


തൂവാനം 


ആനമല റിസര്‍വ് ഫോറസ്റ്റിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. അതിന് മുമ്പ് ചിന്നാര്‍ വന്യ ജീവിത സങ്കേതത്തിന്റെ ചെക്ക് പോസ്റ്റുണ്ട്. അവിടെയുള്ളവര്‍ ഞങ്ങളുടെ കാറും ലഗേജും എല്ലാം പരിശോധിച്ചു. ഓരോ സ്ഥലത്തും വണ്ടി നിര്‍ത്താനായി കാഴ്ചകള്‍ ഞങ്ങലെ പ്രലോഭിപ്പിച്ചെങ്കിലും സമയക്കുറവ് തടസ്സമായി. കുറിച്ചികോട്ടയില്‍ നിന്നും തിരിഞ്ഞ്‌ ദാലി വഴി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടക്ക് രണ്ട് കിലോമീറ്റര്‍ വഴി മാറി ഞങ്ങള്‍ തിരുമൂര്‍ത്തി ഹില്‍സിലെത്തി. വിശാലമായ റോഡ് കണ്ടാണ് യാത്ര തുടര്‍ന്നതെങ്കിലും വഴി അവസാനിക്കുന്നത് തിരുമൂര്‍ത്തി അമ്പലത്തിന് സമീപമാണ്.

വാള്‍പറാ റോഡിലേക്ക് തിരികെയെത്തിയത് സിനിമയില്‍ കാണുന്ന ഗ്രാമഭംഗിയിലൂടെയായിരുന്നു. അല്ലെങ്കിലും കേരള ഗ്രാമങ്ങളുടെ ഭംഗി പൊള്ളാച്ചിയിലാണല്ലോ. കേരം തിങ്ങുന്ന കേരള നാടിന്റെ ഭംഗി ഷൂട്ട് ചെയ്യാന്‍ പൊള്ളാച്ചി തന്നെ നമുക്ക് ശരണം. എത്രയും പെട്ടെന്ന് മലക്കാപ്പാറയിലെത്തുക എന്നതായിരുന്നു ലക്ഷ്യം. ആളിയാര്‍ ഡാമിന് സമീപമെത്തിയപ്പോള്‍ തന്നെ ഇരുട്ട് പടര്‍ന്നിരുന്നു. ആറ് മണിക്ക് മുമ്പെത്തിയില്ലെങ്കില്‍ മലക്കപ്പാറ കടക്കാന്‍ കഴിയില്ല. വാള്‍പാറ ചുരം കയറി അങ്ങാടിയിലെത്തിയപ്പോള്‍ ഏഴ് മണി കഴിഞ്ഞിരുന്നു. തമിഴ് നാട് ചെക്ക് പോസ്റ്റില്‍ എത്തിയതും ഞങ്ങളുടെ വണ്ടി തടഞ്ഞു. മലക്കാപ്പാറയില്‍ നിന്നും വിടില്ലെന്ന് അവര്‍ പറഞ്ഞെങ്കിലും പെര്‍മിഷന്‍ എടുത്താണ് ഞങ്ങള്‍ വരുന്നതെന്ന് പറഞ്ഞതും അവര്‍ വിട്ടു.



മലക്കപ്പാറയിലെത്തിയപ്പോള്‍ സമയം 8 മണിയോടടുത്തിരുന്നു. എന്ത് തന്നെ പറഞ്ഞിട്ടും അവര്‍ ഞങ്ങളെ കടത്തിവിട്ടില്ല. അവസാനം അവിഹിത മാര്‍ഗത്തിലൂടെ ഞങ്ങള്‍ ചെക്ക് ചെക്ക് പോസ്റ്റ് കടന്നു. അവിഹിത മാര്‍ഗം എന്ന് പറഞ്ഞാല്‍ കൈക്കൂലി നല്‍കിയായിരുന്നില്ല. ആന ചിഹ്നമുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ വില അന്നാണ് ഞങ്ങള്‍ അിറഞ്ഞത്. കിഫാത്തിന് ട്രെയ്‌നിങ് ഉള്ളതിനാല്‍ എങ്ങനെയെങ്കിലും ചെക്ക് പോസ്റ്റ് കടക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെങ്കിലും ആ സമയത്ത് ഞങ്ങള്‍ക്ക് മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. സൂക്ഷിച്ച് മാത്രം യാത്ര തുടരുക എന്ന ഉപദേശത്തോടെയാണ് അവര്‍ ഞങ്ങളെ യാത്രയാക്കിയത്. ഞങ്ങളുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല ആനകളെ ഞങ്ങള്‍ കണ്ടില്ല. ഞങ്ങള്‍ ആതിരപ്പിള്ളി എത്തുന്നതിന് തൊട്ട് മുമ്പ് റോഡില്‍ ആനയുണ്ട് സൂക്ഷിക്കണം എന്ന് പറഞ്ഞ് ചെക്ക് പോസ്റ്റില്‍ നിന്നും അനീസിനെ വിളിച്ചു. ഒരേ സമയം ആശ്വാസവും നിരാശയും തോന്നിയ നിമിഷമായിരുന്നു അത്. ആതിരപ്പിള്ള കഴിഞ്ഞതും എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന് മാത്രമായി ചിന്തി. കിഫാത്തിനെ തൃശൂര്‍ കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍ഡില്‍ ഇറക്കി ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു. മധുര സ്വപ്‌ന യാത്രയെ മനസ്സില്‍ ഓര്‍ത്ത്....

Tuesday, March 26, 2013

കക്കാടം പൊയിലില്‍ ഒരു ദിവസം




        നിങ്ങക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ..? ഇന്ന് എവിടേക്കാ.... വീട്ടില്‍ നിന്നും ഇറങ്ങുമ്പോ ഉമ്മാന്റെ ചോദ്യത്തിന് എന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. ഇടക്കിടെ കാടും മലയും കയറുന്നതായിരുന്നു ഉമ്മാന്റെ പ്രശ്‌നം. ഇന്ന് അരീക്കോട്ടേക്കാണ്. അവിടെ ചെറിയ ഒരു മലയുണ്ട് എന്നു പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.

 ഏഴു മണിക്ക് പുറപ്പെടണം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും എല്ലാവരും ഒത്തൊരുമിച്ചപ്പോള്‍ സമയം എട്ടായി. കേരളകൗമുദി ഫോട്ടോഗ്രാഫര്‍ അഫ്താബ്, സിറാജ് ഫോട്ടോഗ്രാഫര്‍ നാസര്‍, സുഹൃത്തുക്കളായ റഷാദ്, യാസിര്‍, ഷംസു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കക്കാടം പൊയിലിനെ കുറിച്ച് കൂടുതല്‍ വിവരം ഇല്ലാത്തതിനാല്‍ തന്നെ നെറ്റില്‍ നോക്കി ചില യാത്രവിവരണങ്ങള്‍ വായിച്ചിരുന്നു. വഴി മനസ്സിലാക്കാനായി ഗൂഗ്ള്‍ മാപ്പും സഹായിച്ചു. അരീക്കോട് വഴിയും നിലമ്പൂര്‍ വഴിയും പോകാം എന്നു പറഞ്ഞപ്പോള്‍ തന്നെ എല്ലാവരും പറഞ്ഞു നമുക്ക് നിലമ്പൂര്‍ വഴി പോകാം എന്ന്. ഒമ്പത് മണിയോടെ ഞങ്ങള്‍ നിലമ്പൂരെത്തി. നിലമ്പൂര്‍ എത്തിയപ്പോള്‍ അഫ്താബ് ചോദിച്ചു കോവിലകം കാണാന്‍ പോയാലോ..? വന്നതല്ലേ.. പോവാം എന്ന് എല്ലാവരും പറഞ്ഞു. ഒരു പാട് പ്രാവശ്യം നിലമ്പൂരില്‍ വന്നിട്ടും കോവിലകം കാണാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അതെന്തായാലും ഇപ്രാവശ്യം കാണാന്‍ കഴിഞ്ഞു.


വെയില്‍ ചൂടാവുന്നതിന് മുമ്പ് ബൈക്ക് യാത്ര തുടരണം എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ വണ്ടി തിരിച്ചു. അകമ്പാടം വഴിയാണ് ഞങ്ങള്‍ക്ക് പോവേണ്ടത്. ആഡ്യന്‍പാറയിലേക്ക് പോകുന്ന അതേ റോഡ്. അത് അവസാനിക്കുന്നത് കക്കാടം പൊയിലിലാണ്. റോഡിലേക്ക് കയറുന്നതിന് മുമ്പായി ചായ കുടിക്കാന്‍ കയറി. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ചായ കുടിച്ചിരുന്നതിനാല്‍ ഞാനും റഷാദും കാലിയില്‍ ഒതുക്കി. ഒരു രസമായിക്കോട്ടെ എന്നു കരുതിയാവണം റഷാദ് പൊടിചായക്കു തന്നെ പറഞ്ഞു.  ജീവിതത്തില്‍ ഇന്നു വരെ അവന്‍ പൊടിചായ കുടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഷംസു പൊറോട്ടക്ക് പറഞ്ഞപ്പോള്‍ എനിക്കും കൊതിയായി. ഞാന്‍ ഒരു കാലി പൊറോട്ടക്ക് പറഞ്ഞു. നല്ല ചൂടുള്ള പൊറോട്ട ചായയുടെ കൂടെ കഴിക്കാന്‍ നല്ല രസമാണ്.
   ചായകുടിയും കഴിഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആഡ്യന്‍പാറയിലേക്കുള്ള വഴിയും അകമ്പാടവും കഴിഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. റോഡ് വക്കിലെ തോടുകള്‍ വറ്റികിടക്കുന്നത് കണ്ടപ്പോള്‍ മഴക്കാലമായിരുന്നെങ്കില്‍ യാത്ര അല്‍പ്പം കൂടി രസകരമാവുമായിരുന്നു എന്ന് തോന്നി. 11 മണിയോടടുത്ത സമയത്ത് ഞങ്ങള്‍ മൂലേപ്പാടം പാലത്തില്‍ എത്തി. ഒരു റസ്റ്റ് ആവാമെന്ന് കരുതി പാലത്തിന് സമീപം ഞങ്ങള്‍ വാഹനം ഒതുക്കി നിര്‍ത്തി.

കുറുവന്‍ പുഴയ്ക്കു കുറകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി 15നായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. 2005ല്‍ പാലം നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും 2007 ല്‍ മുടങ്ങി. ഒരു ഭാഗം വനഭൂമിയായതാണ് നിര്‍മാണത്തിന് പ്രശ്‌നമായത്. പിന്നീട് ഏറനാട് എം.എല്‍.എ പി.കെ ബഷീറിന്റെ ശ്രമഫലമായാണ് സ്ഥലം വിട്ടുകിട്ടയതും നിര്‍മാണം തുടങ്ങാനായതും. ഗൂഗ്ള്‍ മാപ്പില്‍ നോക്കിയാല്‍ ഇവിടെ പാലം കാണില്ല. പകരം കടത്ത് വഴി പോകണം എന്ന നിര്‍ദേശമാണ് ലഭിക്കുന്നത്. മൂന്നരകോടി രൂപ ചെലവിലാണ് പാലം പണി പൂര്‍ത്തിയാക്കിയത്. 25.32 മീറ്ററുള്ള മൂന്ന് സ്പാനോട് കൂടി നിര്‍മിച്ച പാലത്തിന് 75.96 മീറ്റര്‍ നീളമുണ്ട്. (ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് പ്രസ് റിലീസ് തന്നപ്പോള്‍ നോട്ട് ചെയ്തതായിരുന്നു). താഴെ പുഴയിലൂടെ വാഹനം ഇറക്കിയാണ് മുമ്പ് പോയിരുന്നത്.
 മുമ്പ് ഉപയോഗിച്ചിരുന്നതൂക്കുപാലം

 വെള്ളമുള്ള സമയത്ത് ഉപയോഗിച്ചിരുന്ന തൂക്കുപാത്തിന്റെ അവശിഷ്ടവും പുഴയ്ക്കു കുറുകെ കാണുന്നുണ്ട്. പുഴയിലൂടെ വാഹനം ഓടിക്കുന്ന സുഖമറിയാനായി ഞങ്ങള്‍ ബൈക്ക് വെള്ളത്തിലിറക്കി അക്കരെ കടന്നു. അതിനിടയില്‍ കാട്ടില്‍ നിന്നും വിറകു ശേഖരിച്ചു വരുന്നവര്‍ പറഞ്ഞു. അധികം നില്‍ക്കണ്ട ' ഫോറസ്റ്റന്‍മാര്‍' കണ്ടാല്‍ പ്രശ്‌നമാവും. വെറുതേ മാവോയിസ്റ്റുകള്‍ ആവേണ്ടെന്ന് കരുതി ഞങ്ങള്‍ കാട്ടില്‍ നിന്നും തിരിച്ചു കയറി.

യാത്രക്കിടയില്‍ ഒരു അരുവി ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു (കുറുവന്‍ പുഴ ആണെന്ന് തോന്നുന്നു). കുളിക്കാന്‍ പറ്റിയ സ്ഥലമെത്തിയപ്പോള്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി. വേനല്‍കാലമായതിനാല്‍ മാത്രമാണ് കുളിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ തന്നെ നല്ല ആഴമുണ്ട്. വെള്ളത്തിന്റെ അടിഭാഗം വരെ നമ്മള്‍ക്ക് കാണാം. മുട്ടുവരെ മാത്രമേ വെള്ളമുണ്ടാവൂ എന്ന് കരുതി നമ്മള്‍ ചവിട്ടിയാല്‍ കഴുത്ത് വരെയെങ്കിലും വെള്ളമുണ്ടാവും. ഒരു മണിക്കൂറിലധികം അവിടെ ചെലവഴിച്ചപ്പോഴേക്കും പലര്‍ക്കും വയറ്റില്‍ നിന്നും ഉള്‍വിവിളി തുടങ്ങിയിരുന്നു

ഒരു ഹോട്ടലിന്റെ ബോഡ് കണ്ടതും ബൈക്ക് നിര്‍ത്തി എല്ലാവരും ഓടിക്കയറി. നിര്‍ഭാഗ്യമെന്ന് പറയട്ടെ അവിടെ ഭക്ഷണം തീര്‍ന്നിരുന്നു.  സിനിമയില്‍ ഒക്കെ കാണുന്നത് പോലെ അവിടെ ചെറിയ സംഘങ്ങള്‍ ആയി ആളുകള്‍ ചീട്ട് കളിച്ചു കൊണ്ടിരിക്കുന്നു. അടുത്ത സ്ഥലത്തു നിന്നെങ്കിലും ഭക്ഷണം കഴിക്കണം എന്ന് വിചാരിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. രണ്ടു മണിയ്ക്ക് ഞങ്ങള്‍ കക്കാടം പൊയിലില്‍ എത്തി.ഹോട്ടല്‍ ഹില്‍പാലസിലേക്കാണ് ഉച്ചഭക്ഷണത്തിനായി ഞങ്ങള്‍ കയറിയത്‌. റസ്റ്ററന്റിലേക്ക് കയറിയതും സ്ഥിരം കാണുന്ന ഒരു മുഖം അവിടെ ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫറായ അഫ്താബിനെ പലയിടങ്ങളില്‍ നിന്നും കാണുന്നതാവും അദ്ദേഹം അവനെ പരിചയമുള്ള രൂപത്തില്‍ നോക്കി. അവന്‍ സ്വയം പരിചയപ്പെടുത്തി. മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.പി യും പ്രമുഖ എന്‍.ആര്‍.ഐ ബിസ്‌നസ്‌കാരനുമായ പി.വി അബ്ദുല്‍ വഹാബ് ആയിരുന്നു അത്. അദ്ദേഹത്തിന് അവിടെ കുറച്ചു സ്ഥലമുണ്ടത്രെ അത് കാണാനായി വന്നതാണ്. അവര്‍ ഭക്ഷണം കഴിച്ചു തീര്‍ന്നിരുന്നു. ഞങ്ങള്‍ ആറു പേരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം ഞങ്ങളുടെ ബില്ല് കൊടുത്തു.  രണ്ട് കിലോ പൂവന്‍ പഴയും ഞങ്ങള്‍ക്ക് വാങ്ങി തന്ന് അദ്ദേഹം പിന്നീട് കാണാം എന്ന് പറഞ്ഞ് ഇറങ്ങി.

ഹോട്ടല്‍ ഹില്‍പാലസില്‍ പി.വി അബ്ദുല്‍ വഹാബിന്റെ കൂടെ
നിലമ്പൂര്‍ കരുളായി സ്വദേശി ചന്ദ്രേട്ടന്റേതാണ് ഹില്‍പാലസ്. നല്ല അടിപൊളി ഭക്ഷണം. മീന്‍ പൊരിച്ചതും കൂടി ചേരന്നപ്പോ എല്ലാവരും വയറ് നിറച്ച് കഴിച്ചു. 27 വര്‍ഷമായി ചന്ദ്രേട്ടന്‍ കക്കാടം പൊയിലില്‍ എത്തിയിട്ട്. അവിടെ നിന്ന് കല്ല്യാണവും കഴിച്ച് സ്ഥിര താമസമാക്കി. ഇടക്ക് നാട്ടില്‍ പോകും.  ഫോണ്‍ സൗകര്യമുള്ളത് കൊണ്ട് പലപ്പോഴും ഫോണ്‍ വിളിയില്‍ ഒതുങ്ങും. സന്ദര്‍ശിക്കാനുള്ള സ്ഥലത്തെ കുറിച്ച് ഞങ്ങള്‍ ചന്ദ്രേട്ടനോട് ചോദിച്ച് മനസ്സിലാക്കി. കോഴിപ്പാറ വെള്ളച്ചാട്ടവും പഴശ്ശിഗുഹയുമാണ് പ്രധാനമായും ഉള്ളത്.

മലപ്പുറം കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമമാണ് കക്കാടം പൊയില്‍. മലപ്പുറത്ത് ഭക്ഷണമുണ്ടാക്കി കോഴിക്കോടിരുന്ന് കഴിക്കാന്‍ ഭാഗ്യമുള്ള അപൂര്‍വ വീടും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. പഴശ്ശിഗുഹയും കോഴിപ്പാറ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത് മലപ്പുറത്താണ് (ഉറപ്പില്ല, അവലംബം ആവശ്യമാണ്).

മലപ്പുറം ജില്ലയിലേത് ചാലിയാര്‍ പഞ്ചായത്തിലും കോഴിക്കോടുള്ളത് കൂടരിഞ്ഞി പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്നു. നമുക്ക് മലപ്പുറത്തേക്ക് വരാം. ചാലിയാര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡാണ് കക്കാടം പൊയില്‍..  15 കിലോമീറ്റര്‍ അകലെ അകമ്പാടത്താണ് ചാലിയാര്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മൂലേപ്പാടം പാലം വരുന്നത് വരെ അങ്ങോട്ടുള്ള യാത്ര ദുഷ്‌കരമായിരുന്നു. കുറുവന്‍ പുഴ നിറഞ്ഞൊഴുകിയാല്‍ കൂടരഞ്ഞി അരീക്കോട് വഴി 60 കിലോമീറ്ററില്‍ അധികം ചുറ്റി വേണം അകമ്പാടത്തെത്താന്‍....


90 ശതമാനവും കര്‍ഷകരാണ് ഇവിടെ താമസിക്കുന്നത്. കോഴി ഫാമുകള്‍ ധാരളമുണ്ട്. അടക്ക, കുരുമുളക് എന്നിവയായിരുന്നു മുമ്പ് കൃഷി ചെയ്തിരുന്നത്. കാര്‍ഷിക മേഖല ലാഭത്തിലല്ലാത്തതാണ് ഫാമുകള്‍ ഉണ്ടാക്കാന്‍ കാരണം.

ഗുഹ കണ്ടിട്ട് വെള്ളച്ചാട്ടത്തില്‍ വരാം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. നായാടിപാറയിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ടാറിട്ട റോഡ് അവസാനിച്ചിടത്ത് ബൈക്ക് നിര്‍ത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഒരു വീടിനു മുന്നിലാണ് നിര്‍ത്തിയത്. അവരോട് വഴി ചോദിച്ച് മനസ്സിലാക്കി. വയാനാട്ടില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്ര മധ്യേ പഴശ്ശി തങ്ങിയ ഗുഹയാണത്രെ ഇത്. ഇവിടെ നിന്നും വയനാട്ടിലേക്ക് തുരങ്കമുണ്ടായിരുന്നെന്നും പറയപ്പെടുന്നു. വഴി അറിയാന്‍ അടയാളം ഇല്ലാത്തതിനാല്‍ ചോദിച്ച് ചോദിച്ചാണ് യാത്ര പോയത്. അതിനിടെ രണ്ടു പേരെ വഴിയില്‍ നിന്നും കിട്ടി. അവരുടെ കൂടെ പോയി വെള്ളം ഒലിച്ചു വരുന്ന പാറയുടെ സമീപത്താണ് എത്തിയത്. അതു വഴി കയറിയില്‍ പെട്ടെന്ന് എത്താം അവര്‍ പറഞ്ഞു. കുത്തനെയുള്ള കയറ്റം സാഹിസകമായി തന്നെ ഞങ്ങള്‍ കയറി. കയറി കയറി അവസാനം മലയുടെ മുകളില്‍ ആണ് എത്തിയത്. അവിടെ എത്തിയപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത് വഴി തെറ്റി എന്ന്. തിരിച്ച് എങ്ങനെ ഇറങ്ങും എന്നതായിരുന്നു എല്ലാവരുടെയും മനസ്സില്‍. കയറിയ വഴി എന്തായാലും ഇറങ്ങാന്‍ കഴിയില്ല.


ഞങ്ങള്‍ക്കു മുമ്പേ മല കയറിയവര്‍ ഒരു പൊട്ടു പോലെ മറ്റൊരു മലയുടെ മുകളില്‍ നില്‍കുന്നുണ്ടായിരുന്നു. ഒരു കയറ്റമുണ്ടെങ്കില്‍ ഇറക്കവുമുണ്ടാവുമല്ലോ ? ഞങ്ങള്‍ താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. കുറച്ചു കൂടെ മുന്നോട്ടു നടന്നപ്പോള്‍ ഒരു ചവിട്ടു വഴി കണ്ടു. കുത്തനെയുള്ള ഇറക്കമാണെങ്കിലും കയറിയ വഴിയെ അപേക്ഷിച്ച് 25 ശതമാനം പോലും പ്രയാസമുണ്ടായിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞ് ഞങ്ങള്‍ താഴെ എത്തി. ഗുഹ എവിടെ ? ചോദിക്കാന്‍ ആരെയെങ്കിലും കാണേണ്ടെ. അടുത്തുള്ള വീട്ടില്‍ ചോദിക്കാനായി കയറിയെങ്കിലും അവിടെ ആളുണ്ടായിരുന്നില്ല. അഫ്താബ് ഒഴികെ മറ്റാരും ഗുഹ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. വന്നതല്ലേ നമുക്ക് ഒന്നു കൂടെ നോക്കാം ഞാന്‍ പറഞ്ഞു. നിങ്ങള്‍ പോയി വരൂ ഞങ്ങള്‍ ബൈക്കിനടുത്ത് ഉണ്ടാവും. അവര്‍ പറഞ്ഞു. ഞാനും അഫ്താബും വീണ്ടും കയറി. അല്‍പം കഴിഞ്ഞ് ഇടത്തോട്ട് വഴി ഉണ്ട് അതിലൂടെ പോവാനാണ് അവര്‍ നിര്‍ദേശിച്ചിരുന്നത്. ഇടത്തോട്ടുള്ള വഴിയിലൂടെ പോയ ഞങ്ങള്‍ എത്തിയത് കാട്ടിലാണ്. കുറച്ചു കൂടെ മുന്നോട്ട് പോയപ്പോള്‍ വലിയ പാറക്കൂട്ടം കണ്ടു. ലക്ഷ്യസ്ഥാനത്ത് എത്തി എന്ന് തോന്നിയെങ്കിലും ഗുഹ കാണാന്‍ കഴിഞ്ഞില്ല. അവിടെ കിടന്ന് കുറെ കറങ്ങി. മറ്റൊരു വഴിയിലൂടെ നടന്നെങ്കിലും ഞങ്ങള്‍ പുറപ്പെട്ട അതേ സ്ഥലത്താണ് എത്തി ചേര്‍ന്നത്. ഇനി ഏതായാലും അടുത്ത വരവിന് കാണാം എന്ന് പറഞ്ഞ് നിരാശയോടെ ഞങ്ങള്‍ പുറത്തിറങ്ങി.


ഗുഹയില്‍ മുമ്പ് പഴശ്ശിയുടെ വാളും സിംഹാസനവും ഉണ്ടായിരുന്നത്രേ. താഴെ വഴി ചോദിച്ചപ്പോള്‍ വീട്ടുകാരന്‍ പറഞ്ഞതായിരുന്നു. പിന്നിടെപ്പഴോ അത് ആരോ അടിച്ചു കൊണ്ടു പോയി. എങ്ങനെ കൊണ്ട് പോവാതിരിക്കും. ചരിത്രപരമായി ഇത്രയും പ്രധാനപ്പെട്ട ഒരു സ്ഥലത്തെ സംരക്ഷിക്കുന്നത് പോയിട്ട് അടയാളത്തിന് ഒരു ബോഡ് വെക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.


അടുത്ത ലക്ഷ്യം കോഴിപ്പാറ വെള്ളച്ചാട്ടമായിരുന്നു. പല തട്ടുകളിലായാണ് കോഴിപ്പാറ വെള്ളചാട്ടം. വെള്ളം കണ്ടതും എല്ലാവരുടെയും മനസ്സില്‍ വീണ്ടും ലഡു പൊട്ടി. മറ്റൊന്നും ചിന്തിക്കാതെ വീണ്ടും ഒരു കുളി. ഇത്രയും തണുത്ത വെള്ളത്തില്‍ ആദ്യമായാണ് ഞങ്ങള്‍ കുളിക്കുന്നത്. സമയം ആറു മണി കഴിഞ്ഞിരുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞ് ഞങ്ങള്‍ കോഴിപ്പാറയോട് വിടപറഞ്ഞു. അരീക്കോട് വഴിയാണ് ഞങ്ങള്‍ തിരികെ പോയത്. പോകുന്ന വഴിയില്‍ ചന്ദ്രേട്ടന്റെ കടയില്‍ കയറി ഒരു ചായ കുടിച്ചു. ഗുഹ കാണാന്‍ വീണ്ടും വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ കക്കാടം പൊയിലിനോട് യാത്ര പറഞ്ഞു.


ഒമ്പത് മണിയോട വീട്ടിലെത്തിയ ഞാന്‍ ഗൂഗഌല്‍ ഒന്നു കൂടെ പരതി. പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വന്യ ജീവികള്‍ ഉണ്ടത്രെ. !. പടച്ചോനെ ഭാഗ്യം ... എന്തായാലും ഉടനെ ഒരു യാത്ര കൂടെ പോകണം എന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ കിടന്നു.

കക്കാടം പൊയില്‍ റൂട്ട്
മലപ്പുറത്തുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന രണ്ടു വഴികള്‍ ഉണ്ട്


1. മലപ്പുറം -  മഞ്ചേരി - അരീക്കോട് - തോട്ടുമുക്കം- കക്കാടം പൊയില്‍

2. മലപ്പുറം -  മഞ്ചേരി - നിലമ്പൂര്‍ - അകമ്പാടം (ആഡ്യന്‍പാറ റോഡ്) - കക്കാടം പൊയില്‍

3. കോഴിക്കോട് - മുക്കം - കക്കാടം പൊയില്‍ .



നിലമ്പൂര് നിന്നും തിരുവമ്പാടി നിന്നും കെ.എസ്.ആര്‍.റ്റി.സി ബസുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്.











Friday, September 14, 2012

ശിഹാബിന് സങ്കടമില്ല




ഏറ്റവും ക്ഷമയും സ്നേഹവും അനുകമ്പയുമുള്ളവരെ പടച്ചവന്‍ ഒരു സര്‍വേ നടത്തി കണ്ടെത്തും. അങ്ങനെയുള്ളവര്‍ക്കാണ് എന്നെപ്പോലുള്ള മക്കള്‍ ജനിക്കുക. വാപ്പയും ഉമ്മയും എന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും എതിരു നിന്നിട്ടില്ല. അവരുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ല... 

ശിഹാബിന്‍റെ ശബ്ദം ഇടറിയില്ല. പക്ഷേ അപ്പോഴേയ്ക്കും അബൂബക്കറിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മെഹ്ജാബ് തേങ്ങിത്തുടങ്ങിയിരുന്നു. കൈയും കാലുകളുമില്ലാതെയാണു പിറന്നതെന്ന് ശിബാഹിനെ വാക്കുകൊണ്ടോ ഒരു നോക്കുകൊണ്ടോ ഈ അച്ഛനുമമ്മയും അറിയിച്ചിട്ടില്ല. ചേച്ചിമാര്‍ വായിച്ചു പഠിക്കുന്നതു കേട്ടു മനസിലാക്കിയും ഇല്ലാത്ത കൈകളുടെ സ്ഥാനത്ത് പേന ചേര്‍ത്തു വച്ച് പരീക്ഷയെഴുതിയും അവന്‍ പ്ലസ് ടു ജയിച്ചു. വെള്ളക്കടലാസിനു മുകളിലേക്ക് പെന്‍സിലുകള്‍ ചേര്‍ത്തു വച്ച് അവന്‍ ചിത്രങ്ങളും വരച്ചു തുടങ്ങി. വൈകല്യം സമ്മാനിച്ച വിധി ഈ പത്തൊമ്പതുകാരനു മുന്നില്‍ തോറ്റു മടങ്ങുന്നു. മകന്‍റെ ഏതാഗ്രഹങ്ങളും സാധിച്ചുകൊടുക്കാന്‍ ജീവിതം നേര്‍ച്ചയര്‍പ്പിച്ച് വാപ്പയും ഉമ്മയും കൂടെയുണ്ട്.... ഈ ധൈര്യത്തില്‍ത്തന്നെയാണു ശിഹാബ് ക്രിക്കറ്റ് കളിക്കാന്‍ പുറപ്പെടുന്നതും മീന്‍ വളര്‍ത്താനൊരുങ്ങുന്നതും....

അടുത്ത വീട്ടിലെ കുട്ടികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു ശിഹാബ്. വൈകല്യം ശിഹാബിനു നല്‍കിയ വിധിക്കുപോലും ഇതു കണ്ടു നില്‍ക്കാനുള്ള ധൈര്യമുണ്ടാകില്ല. വിറകുകഷണംകൊണ്ടു കുത്തിനിറുത്തിയ വിക്കറ്റ് സ്റ്റംപിനോളം ഉയരമുള്ള ശിഹാബ് ബാറ്റു ചെയ്യുന്നു. മറ്റൊരാളുടെ സഹായത്തോടെ നടന്നിരുന്ന ശിഹാബിന് ഇപ്പോള്‍ തടസങ്ങളോടെല്ലാം വാശിയാണ്. കഴിയില്ലെന്നു മറ്റുള്ളവര്‍ പറഞ്ഞതൊക്കെ ചെയ്തു കാണിക്കാനുള്ള ശ്രമ ങ്ങള്‍ വിജയിക്കുമ്പോള്‍ പൂക്കോട്ടൂര്‍ പള്ളിപ്പടി ചെറുപറമ്പില്‍ വീട്ടില്‍ പുതിയ സന്തോഷങ്ങള്‍...

പിറന്നതു കൈയും കാലുമില്ലാതെയാണെന്നു തിരിച്ചറിയാനുള്ള പ്രായമായപ്പോള്‍ മുതല്‍ മറ്റുള്ളവര്‍ക്കൊരു ഭാരമാകരുതെന്നുള്ള വിചാരമായിരുന്നു അവന്‍റെ മനസില്‍. ജനിച്ച സമയത്ത് ശിഹാബുദ്ദീന്‍റെ ഭാവിയെക്കുറിച്ചോര്‍ത്തു പേടിച്ചവര്‍ക്കൊക്കെ ഇപ്പോള്‍ അത്ഭുതമാണ് ശിഹാബ്. സ്വന്തം വൈകല്യങ്ങളെയോര്‍ത്തു കരയാതെ ജീവിതത്തെ നേരിടാന്‍ പഠിക്കുകയായിരുന്നു അവന്‍. ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല. എല്ലാം തുടങ്ങുന്നതേയുള്ളൂവെന്ന് സ്വയം പറഞ്ഞു മനസിലാക്കി. ഇല്ലാത്ത കൈകള്‍ക്കും കാലിനുമപ്പുറത്ത്, തന്നെ കാത്തിരിക്കുന്ന ലോകമുണ്ടെന്നുള്ള തിരിച്ചറിവ് തെറ്റിയില്ലെന്നു ശിഹാബ് പറയുന്നത് ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ്.... ക്രിക്കറ്റ് കളിച്ചുകൊണ്ടാണ്...

ചെറുപറമ്പില്‍ അബൂബക്കറും മെഹ്ജാബും മകനെയോര്‍ത്ത് ഇപ്പോള്‍ സങ്കടപ്പെടാറില്ല. 1993 ജൂലൈ പതിനാലിനു പിറന്ന മകന്‍ മറ്റുള്ളവര്‍ക്കു മാതൃകയാകുന്നതില്‍ അഭിമാനിക്കുന്നു ഈ അച്ഛനുമമ്മയും. അത്താണിക്കല്‍ എംഐസി കോളെജില്‍ ബിഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ശിഹാബുദ്ദീന്‍. 

ശിഹാബ് ക്രിക്കറ്റ് കളിക്കുകയാണ്

ചെറുപറമ്പില്‍ വീട്ടില്‍ ശിഹാബുദ്ദീന് ആറു സഹോദരങ്ങളാണ്. സൈബ, ഫിറോസ്, സബിത, ഷംന, ആഷിഖ്, നിഷാദ്. ഇവരെല്ലാവരും സ്കൂളില്‍ പോയാല്‍ വീട്ടില്‍ ശിഹാബുദ്ദീനു കളിക്കാന്‍ കൂട്ടുകാരില്ലാതാവും. അപ്പോഴാണ് അവന്‍ പുസ്തകങ്ങളോടു കൂട്ടുകൂടിയത്. കൈയില്‍ കിട്ടുന്നതെന്തും കീറിക്കളയുന്ന ശീലം കുട്ടിക്കാലംതൊട്ട് അവനില്ല. ഇത്താത്തമാര്‍ പുസ്തകം വായിക്കുന്നതു നോക്കിയിരുന്ന് അവന്‍ അക്ഷരങ്ങള്‍ പഠിക്കാന്‍ തുടങ്ങി. അവരുടെയടുത്തിരുന്ന് പെന്‍സിലും പേപ്പറുമെടുത്ത് ചിത്രം വരച്ചു. 

തനിക്കു സ്വന്തമായി കിട്ടാതിരുന്ന കാലുകളും കൈകളും അവന്‍ കടലാസില്‍ വരച്ചു. ശിഹാബുദ്ദീന്‍റെ ചിത്രങ്ങളില്‍ ജീവന്‍തുടിച്ചപ്പോള്‍ അബൂബക്കര്‍ മകനെ പ്രോത്സാഹിപ്പിച്ചു. സ്കൂളില്‍ പോവാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്താത്തമാര്‍ പഠിക്കുന്നത് നോക്കി ശിഹാബ് അക്ഷരം പഠിച്ചു. ഇരു കൈകള്‍ക്കും പകരമായി തനിക്കു കിട്ടിയ ശരീരത്തിന്‍റെ ഭാഗത്ത് പേനവച്ച് എഴുതിത്തുടങ്ങി. വീട്ടിലിരുന്നു പഠിച്ചു. പരീക്ഷയെഴുതാന്‍ സ്കൂളില്‍ പോയി. 

പരീക്ഷയ്ക്കുള്ള യാത്രകളാണ് വീടിനു പുറത്തേയ്ക്ക് ശിഹാബിന്‍റെ അപൂര്‍വം യാത്രകളിലൊന്ന്. മീന്‍ കച്ചവടക്കാരനാണ് അബൂബക്കര്‍. വാപ്പയുടെ സ്കൂട്ടറിന്‍റെ പിന്‍സീറ്റില്‍ പിടിച്ചിരിക്കാന്‍ ശിഹാബിനു കൈകളില്ല. ശിഹാബിനെ പിന്‍സീറ്റിലിരുത്തി ഒരു ബെല്‍റ്റുകൊണ്ട് അബൂബക്കര്‍ സ്വന്തം നെഞ്ചിലേക്ക് മുറുക്കിക്കെട്ടിയായിരുന്നു യാത്ര. കഷ്ടപ്പാടുകള്‍ക്കെല്ലാം നല്ല ഫലമുണ്ടാക്കാന്‍ ആരും ശിഹാബിനു പറഞ്ഞുകൊടുക്കേണ്ടി വന്നില്ല.

ഏഴാം ക്ലാസ് വരെ വീട്ടിലിരുന്ന് പഠിച്ചു. ഇത്താത്തമാരായിരുന്നു ശിഹാബിന്‍റെ അധ്യാപികമാര്‍. ഏഴാം ക്ലാസിലെ പരീക്ഷ റിസല്‍ട്ട് വന്നപ്പോള്‍ ശിഹാബിന് ഒന്നാം സ്ഥാനം. പൂക്കോട്ടൂര്‍ യുപി സ്കൂളിലായിരുന്നു ശിഹാബ് പരീക്ഷയെഴുതിയിരുന്നത്. എസ്എസ്എല്‍സി പരീക്ഷ നന്നായി എഴുതണമെന്ന തീരുമാനത്തില്‍ സ്കൂളില്‍ ചേരാന്‍ ശിഹാബ് തീരുമാനിച്ചു. പൂക്കോട്ടൂര്‍ ഗവണ്‍മെന്‍റ് സ്കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നു. ഉപ്പയുടെ സുഹൃത്ത് നല്‍കിയ ബൈക്കിലും ഓട്ടോറിക്ഷയിലുമായിട്ടായിരുന്നു ഷിഹാബിന്‍റെ യാത്ര. 

ഉച്ചയാവുമ്പോള്‍ ചോറുമായി ഉമ്മ സ്കൂളിലെത്തും. ഉമ്മ വാരി നല്‍കിയ ഓരോ ചോറുരുള കഴിക്കുമ്പോഴും പത്താം ക്ലാസ് പരീക്ഷയായിരുന്നു ശിഹാബിന്‍റെ മനസു നിറയെ. വാശിയോടെ പഠിച്ച ശിഹാബ് അവിടെ മറ്റുള്ളവരുടെ പ്രതീക്ഷകളുടെയപ്പുറത്തേയ്ക്കു നടന്നു. നാല് എ പ്ലസ്, അഞ്ച് എ, ഒരു ബി... എസ്എസ്എല്‍സിക്ക് ശിഹാബിനു കിട്ടിയ മാര്‍ക്ക്. 

പൂക്കോട്ടൂര്‍ സ്കൂളില്‍ തന്നെ പ്ലസ് ടുവിന് ചേര്‍ന്നു. സയന്‍സായിരുന്നു സബ്ജക്റ്റ്. ഇംഗ്ലീഷ് എഴുതാന്‍ ബുദ്ധിമുട്ടായതിനാല്‍ സഹായിയെ വച്ചായിരുന്നു പരീക്ഷ എഴുതിയത്. പക്ഷേ പരീക്ഷയ്ക്കു ശിഹാബ് പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ല. പ്ലസ്ടു പരീക്ഷ ഒറ്റയ്ക്കെഴുതാന്‍ തന്നെ തീരുമാനിച്ചു. മികച്ച മാര്‍ക്കോടെ പ്ലസ് ടു ജയിച്ചു. ബി.എ. ഇംഗ്ലീഷിനു ചേര്‍ന്നു.

ബി ഹാപ്പി...

കിട്ടിയതിനെല്ലാം നന്ദി പറയാനാണ് ശിഹാബിനിഷ്ടം. കിട്ടാത്തതിനെക്കുറിച്ചോര്‍ത്ത് ദു:ഖിച്ചിരിക്കാതെ ഇനി നേടാനുള്ളതിനെക്കുറിച്ചു മാത്രമാണു ചിന്ത. കൈകളുടെ സ്ഥാനത്തു തനിക്കു ലഭിച്ച ശരീരത്തിന്‍റെ ഭാഗത്ത് ബ്രഷുകള്‍ വച്ച് ചിത്രം വരച്ചു തുടങ്ങി. കാളിദാസനും ശ്രീനാരായണഗുരുവും ഗാന്ധിജിയും നാട്ടിലെ കാഴ്ചകളുമൊക്കെയാണ് വരയ്ക്കാന്‍ ഇഷ്ടം. കട്ടിലില്‍ മകനോടൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകനെ ചോറൂട്ടുന്ന അമ്മയുടെ ചിത്രവും ശിഹാബിന്‍റെ മനസിന് നഷ്ടപ്പെട്ട സ്വപ്നങ്ങള്‍. കായലിനപ്പുറത്തെ സൂര്യോദയവും, മുറിഞ്ഞു പോയ മരത്തിനു മുകളിലെ സൂര്യോദയവും ശിഹാബുദ്ദീനു പ്രതീക്ഷയുടേതാണ്. കാടുകള്‍ക്കു നടുവിലും സൂര്യോദയമുണ്ട്. കായലും കടലും കടന്നു പോകുന്ന വള്ളത്തിന്‍റെ യാത്രയില്‍ ഇനിയും യാത്ര ചെയ്യാനുള്ള ദൂരം വരച്ചു ചേര്‍ക്കുന്നു ശിഹാബ്. 

ക്രിക്കറ്റ് കളി മാത്രമല്ല ഫേസ്ബുക്കിലും മീന്‍ വളര്‍ത്തലിലും സജീവമാണു ശിഹാബ്. പുസ്തകങ്ങള്‍ വായിച്ചും ലോകവിവരങ്ങള്‍ തേടിയും പുതിയ വിഷയങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജന്മംകൊണ്ടു കിട്ടിയ വൈകല്യം മറ്റുള്ളവര്‍ക്ക് ജീവിക്കാനുള്ള പ്രേരണയാകണമെന്നു പറയുന്നു ശിഹാബ്. ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ ശിഹാബിനു പറയാനുള്ളതും ഇതു തന്നെയാണ്. എല്‍പി വിദ്യാര്‍ഥികള്‍ മുതല്‍ നഴ്സിങ് പഠിക്കുന്നവരോടുവരെ സ്വന്തം ജീവിതത്തെക്കുറിച്ചു പറയാറുണ്ട് ശിഹാബ്. 

ഇത് എന്‍റെ മാത്രം അനുഭവമല്ല. എനിക്കു മുമ്പ് ഇതുപോലെ പലരും ജനിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ജനിച്ച നിക് വുജിസിക്കാണ് അപ്പോഴെല്ലാം ശിഹാബിന്‍റെ മുന്നിലുള്ളത്. കൈകാലുകളില്ലാതെ ജനിച്ച നിക്ക് വുജിക്സ് പ്രഭാഷണങ്ങളില്‍ പറയാറുള്ളത് ശിഹാബുദ്ദീനും ആവര്‍ത്തിക്കുന്നു.... നോ ആംസ്, നോ ലെഗ്സ്, നോ വറീസ്...





മെട്രൊ വാര്‍ത്ത ലൈഫില്‍ 2012 സെപ്തംബര്‍ 11ന് എഴുതിയ ഫീച്ചര്‍




അമ്പിളി മാമനെ പ്രണയിച്ച്‌



കുട്ടിക്കാലത്ത് ഗഫൂറിന് ഉമ്മ ചോറു നല്‍കിയിരുന്നത് അമ്പിളിമാമനെ കാണിച്ചു കൊടുത്തായിരുന്നു. ചോറുമായി ഉമ്മയെ കാണുമ്പോള്‍ കരഞ്ഞു തുടങ്ങുന്ന ഗഫൂര്‍ അമ്പിളിമാമനെ കണ്ടാല്‍ കരച്ചില്‍ നിര്‍ത്തും. ചെറുപ്പകാലത്തു തന്നെ ഗഫൂറിന് ആകാശം വിസ്മയമായിരുന്നു... അതിലുപരി ആവേശമായിരുന്നു... നക്ഷത്രങ്ങളും ചന്ദ്രനുമായിരുന്നു ഗഫൂറിന്‍റെ ലോകം. എങ്ങനെയെങ്കിലും അമ്പിളിമാമനെ കൈപ്പിടിയിലൊതുക്കണം... അതായിരുന്നു കുട്ടിക്കാലത്ത് ഗഫൂറിന്‍റെ മോഹം. ചന്ദ്രനെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചന്ദ്രനില്‍ പോയിട്ടുള്ളവര്‍ ഗഫൂറിനെ തിരിച്ചറിഞ്ഞു. അമെരിക്കയുടെ ബഹിരാകാശ ഗവേഷണ എജന്‍സിയായ നാസ (നാഷനല്‍ എയറനോട്ടിക്സ് ആന്‍ഡ് സ്പേയ്സ് അഡ്മിനിസ്ട്രേഷന്‍) യില്‍ മീഡിയ റിസോഴ്സ് സെന്‍ററില്‍ അംഗത്വവും നല്‍കി. ഈ അംഗീകാരം നേടുന്ന ഏക മലയാളി, മലപ്പുറം ഹാജിയാര്‍ പള്ളിയിലെ മണ്ണിശ്ശേരി ഖാദര്‍ മാസ്റ്ററുടെയും പി.കെ. മറിയുമ്മയുടെയും മകന്‍ അബ്ദുള്‍ ഗഫൂര്‍ എന്ന പ്രൈമറി സ്കൂള്‍ അധ്യാപകന്‍. 




ഇന്നോളം ബഹിരാകാശ യാത്ര നടത്തിയ ആളുകളുടെയെല്ലാം ഫോട്ടോകള്‍, നീല്‍ ആംസ്ട്രോങ് മുതല്‍ സുനിത വില്യംസ് വരെയുള്ള 128 ബഹിരാകാശ യാത്രികരുടെ കൈയൊപ്പുകള്‍, 362 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചാന്ദ്ര പര്യവേക്ഷണത്തിന്‍റെ വിഡിയൊകള്‍, ബഹിരാകാശ നിലയത്തില്‍ നിന്ന് സീല്‍ ചെയ്തു ഭൂമിയിലെത്തിച്ച മൂന്ന് പോസ്റ്റ് കാര്‍ഡുകള്‍, അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ നിന്നു പകര്‍ത്തിയ 12382 ഫോട്ടോകള്‍... ആകാശത്തു നിന്നുള്ള പല കാഴ്ചകള്‍ ഗഫൂറിന് നാസ അയച്ചു കൊടുത്തു. ചന്ദ്രയാന്‍ പദ്ധതിയില്‍ പങ്കാളികളായ ശാസ്ത്രജ്ഞരുടെ കൈയൊപ്പുകള്‍, ബഹിരാകാശ യാത്ര വിവരിക്കുന്ന ലക്ഷങ്ങള്‍ വിലവരുന്ന പുസ്തകങ്ങള്‍... ഗഫൂര്‍മാഷിന്‍റെ സൂക്ഷിപ്പുകളില്‍ ആകാശവിസ്മയങ്ങള്‍ ഏറെയുണ്ട്...

ചന്ദ്രനിലെ പാറക്കഷണം

ഇഖ് ലാസ് മന്‍സിലില്‍


നാസയില്‍ നിന്ന് ഗഫൂറിനെ തേടി 2003 ഡിസംബറില്‍ ഒരു സമ്മാനമെത്തി. ചന്ദ്രനില്‍ നിന്നു ശേഖരിച്ച ഒരു പാറക്കഷണം. നാസയുമായി സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ ഗഫൂര്‍ പരിചയപ്പെട്ട മാര്‍ട്ടിന്‍ റസക് എന്ന ശാസ്ത്രജ്ഞന്‍റെ ഇടപെടല്‍ മൂലമാണ് പാറക്കഷണം ഹാജിയാര്‍പള്ളി ഇഖ്ലാസ് മന്‍സിലില്‍ എത്തിയത്. പാറക്കഷണം ആവശ്യപ്പെട്ട് എഴുതിയപ്പോള്‍ ഗഫൂറിനെ തേടിയെത്തിയത് നീണ്ട ഒരു ചോദ്യാവലിയാണ്. ഉത്തരം അയച്ചാലേ കല്ല് ലഭിക്കൂ. ഉത്തരങ്ങള്‍ അയച്ചു കൊടുത്തപ്പോള്‍ മറ്റൊരു നിയമാവലി വന്നു. പാറക്കഷണം ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പാറക്കഷണം നഷ്ടപ്പെട്ടാല്‍ നല്‍കേണ്ട നഷ്ടപരിഹാരവുമൊക്കെയായിരുന്നു അതില്‍ കുറിച്ചിരുന്നത്. പാറ നഷ്ടപെട്ടാല്‍ 4600 ഡോളര്‍ നഷ്ടപരിഹാരം. 

നിയമങ്ങള്‍ അംഗീകരിച്ചപ്പോള്‍ പാറക്കഷണം ഗഫൂറിനെ തേടിയെത്തി. നാല്‍പ്പത്തിരണ്ടു ദിവസത്തിനു ശേഷം പാറ തിരികെ നല്‍കണം എന്നായിരുന്നു വ്യവസ്ഥ. തിരികെ നല്‍കുന്നതിനു മുമ്പായി വിദ്യാര്‍ഥികള്‍ക്കായി പാറക്കഷണം പ്രദര്‍ശിപ്പിക്കാനും അദ്ദേഹം മറന്നില്ല. നാസയുമായുള്ള ബന്ധം അദ്ദേഹത്തിനു നല്‍കിയത് ബഹിരാകാശ ഗവേഷണത്തെ കുറിച്ചുള്ള അറിവ് മാത്രമല്ല. അപൂര്‍വ സൗഹൃദം കൂടിയാണ്. നാസയുടെ മീഡിയ റിസോഴ്സ് സെന്‍റര്‍ ഡയറക്റ്ററായിരുന്ന മാര്‍ട്ടിന്‍ റസക് ഗഫൂറിന്‍റെ ഉറ്റ സുഹൃത്താണ്. സൗഹൃദത്തിന്‍റെ പേരില്‍ മാര്‍ട്ടിന്‍ റസക് നല്‍കിയ മലപ്പുറത്തിന്‍റെ ഉപഗ്രഹ ചിത്രം ഗഫൂര്‍ അഭിമാനത്തോടെ സൂക്ഷിക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കാന്‍ താത്പര്യവും പ്രകടിപ്പിച്ചു റസക്. അടുത്ത വര്‍ഷം മലപ്പുറത്തെ തന്‍റെ വീട്ടില്‍ റസക് എത്തുമെന്നാണ് ഗഫൂറിന്‍റെ പ്രതീക്ഷ. 

ചന്ദ്രനിലേക്കൊരു

യാത്ര


ബഹിരാകാശ യാത്രയിലെ സാഹസികതയെയും ചാന്ദ്രപര്യവേഷണത്തെയും കുറിച്ചുള്ള ഗഫൂറിന്‍റെ ക്ലാസ് പ്രശസ്തമാണ്. പാണക്കാട് എംയുഎയുപി സ്കൂളിലായിരുന്നു ആദ്യ ക്ലാസ്. നാസയില്‍ നിന്നു ലഭിച്ച പതിനഞ്ചു കാസറ്റുകള്‍ ഉപയോഗിച്ചായിരുന്നു വിശദീകരണം. ഗഫൂറിന്‍റെ ക്ലാസിലിരുന്നാല്‍ ചന്ദ്രനില്‍ പോയി വന്നതു പോലെയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തിന്‍റെ വിവിധ ഇടങ്ങളിലായി എല്‍പി സ്കൂളുകള്‍ മുതല്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒ യില്‍ വരെ 1523 ക്ലാസുകള്‍ നടത്തിയിട്ടുണ്ട് ഗഫൂര്‍. ഒരേ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ക്ലാസ് നടത്തിയതിനുള്ള ലോക റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തം. 

കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന രീതിയിലാണു ഗഫൂറിന്‍റെ ക്ലാസ്. അഞ്ഞൂറ്റമ്പത്തഞ്ചാം ക്ലാസ് ഇന്നും അദ്ദേഹത്തിന് നിലാവുപലെ മനോഹരമായ ഓര്‍മയാണ്. ബഹിരാകാശ ഗവേഷണത്തിനുള്ള ഇന്ത്യയുടെ ഏജന്‍സിയായ ഐഎസ്ആര്‍ഒ അവരുടെ സ്പേസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്യാംപിലായിരുന്നു അത്. ഐഎസ്ആര്‍ഒ യില്‍ നിന്ന് പ്രൊഫ. കുരുവിള ജോസഫ് ക്ലാസ് അവതരിപ്പിക്കാനായി വിളിച്ചപ്പോള്‍ ആദ്യം അമ്പരപ്പായിരുന്നു. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍, മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ക്ലാസ്. 

ക്ലാസ് കഴിഞ്ഞ ഉടനെ മാധവന്‍ നായര്‍ അഭിനന്ദിച്ചു. ആറു വര്‍ഷം ഐഎസ്ആര്‍ഒ യുടെ ചെയര്‍മാനായിട്ടു പോലും ഇത്രയധികം ഫോട്ടോകളും വീഡിയോകളും താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പ്രശംസിച്ചു. ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഏറ്റവുമധികം മാര്‍ക്ക് നല്‍കിയതു ഗഫൂറിന്‍റെ ക്ലാസിനായിരുന്നു. 

ഒരു ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതു കാണണം... ഗഫൂറിന്‍റെ ഏറ്റവും വലിയ ആഗ്രഹമാണിത്. ഗഫൂറിന്‍റെ ചാന്ദ്രസ്വപ്നങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായുണ്ട് അധ്യാപികയായ ഭാര്യ ഫൗസിയയും ഫഹ്മ, ഫഖീമ, ഫാഖിമ, ഫര്‍ഹ എന്നീ പെണ്‍മക്കളും.

ശിഹാബ് തങ്ങള്‍ക്ക്

നാസ അയച്ച കത്ത്
കുട്ടിക്കാലത്ത് മനസില്‍ കയറിയ അമ്പിളിമാമനോടുള്ള പ്രേമം അബ്ദുള്‍ ഗഫൂറിനൊപ്പം വളര്‍ന്നു. ഉപ്പ സൂക്ഷിച്ചു വച്ച പഴയൊരു പത്രം കണ്ടാണു മനസിലെ മോഹം വീണ്ടുമുണര്‍ന്നത്. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വാര്‍ത്ത അടങ്ങിയ 1969 ജൂലൈ 22, 23 തീയതികളിലെ പത്രമായിരുന്നു അത്. പത്തൊമ്പതു വയസുകാരനായ ഗഫൂര്‍ അന്ന് ടിടിസി കഴിഞ്ഞ് പാണക്കാട് എംയുഎയുപി സ്കൂളില്‍ മലയാളം അധ്യാപകനായി ജോലിക്കു കയറിയ കാലം. 

തന്‍റെ മോഹം അദ്ദേഹം ആദ്യം അറിയിച്ചതു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ. 1991ലായിരുന്നു ആ കൂടിക്കാഴ്ച. നാസയുടെ മീഡിയ റിസോഴ്സ് സെന്‍റര്‍ അംഗത്വം അടക്കമുള്ള നേട്ടങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോഴും ഗഫൂര്‍ തങ്ങളെ ഓര്‍ക്കും. തനിക്കു പറയാനുള്ളതു കേട്ട് തിരിച്ചയക്കുകയായിരുന്നില്ല അദ്ദേഹം. പണക്കാട്ടെ തറവാട്ടില്‍ എന്തിനും പരിഹാരമുണ്ടെന്നു പറയുന്നതു ഗഫൂറിന്‍റെ കാര്യത്തിലും യാഥാര്‍ഥ്യമായി.






മെട്രൊ വാര്‍ത്ത ലൈഫില്‍ 2012 ജൂലൈ 30ന് എഴുതിയ ഫീച്ചര്‍



Wednesday, July 18, 2012

ഡിഫന്റര്‍


എന്റെ എല്ലാമായ അനീ മാപ്പ്
നീ ക്ഷമിക്കണം ഇനിയും ധൈര്യമായി ജീവിക്കണം ആതിരയ്ക്ക് വേണ്ടി അവള്‍ക്ക് ആത്മവിശ്വാസം കൊടുക്കണം. എന്നെ പോലെ നീ അബദ്ധം കാണിക്കരുത്. വേറെ വഴിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ പൊന്നു പോലെ നോക്കും. നിന്നെ ഉപേക്ഷിച്ചു പോവാന്‍ തീരെ മനസ്സില്ലല്ലോ അനീ. നിങ്ങള്‍ രണ്ടു പേരും എനിക്കു മാപ്പു തരുമെന്ന വിശ്വാസത്തോടെ ഞാന്‍ പോകുന്നു......


8.45 ഞാനവസാനിപ്പിക്കുന്നു.... ഇനിയെഴുതാന്‍ വയ്യ. ഇനിയുംനിന്നോട് സംസാരിച്ചാല്‍ തീര്‍ച്ചയായും എന്റെ മനസ്സ് മാറും. അതാണ് വിളിക്കാതിരുന്നത്.......

ഇന്ത്യന്‍ ഫുട്‌ബോളിന്റെ എക്കാലത്തെയും മികച്ച പ്രതിരോധ നിരക്കാരനായിരുന്ന വി.പി. സത്യന്‍ അവസാനാമെഴയുതിയ വാക്കുകളില്‍ നിന്നാണിത്. കൊടുങ്കാറ്റു പൊലെ ഫുട്‌ബോള്‍ മൈതാനത്ത് വീശിയടിച്ച് കണ്ണീരിന്റെ നനവാര്‍ന്ന പെരുമഴയായ് അവസാനിച്ച ഇന്ത്യന്‍ ഫുട്‌ബോളിന്റെ നോവായ സത്യന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ആറു വര്‍ഷമായി. സത്യനു വേണ്ടി ഇന്നു മകള്‍ ആതിര ബലിയിടും. ഇതാദ്യമായാണു സത്യന്റെ ചരമവാര്‍ഷികവും കര്‍കിടക വാവും ഒരുമിച്ചു വരുന്നത്.

2006 ജൂലൈ 18നാണ് ചെന്നൈ പല്ലാവാരം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ സത്യന്‍ ജീവിതത്തിന് സ്വയം ചുവപ്പു കാര്‍ഡ് നല്‍കിയത്. കുതിച്ചു വരുന്ന എതിരാളികളെ തടഞ്ഞു നിര്‍ത്തിയ പ്രതിരോധ നിരക്കാരന് ജീവതത്തിലെ പ്രയാസങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ വന്നു. 1980ല്‍ 16ാം വയസ്സില്‍ പ്രിഡിഗ്രി പഠനകാലത്ത് കണ്ണൂര്‍ ലക്കിസ്റ്റാറിന്റെ ജൂനിയര്‍ ടീമിലൂടെയാണ് സത്യന്റെ അരങ്ങേറ്റം. 1983ല്‍ ലക്കിസ്റ്റാറിന്റെ സീനിയര്‍ ടീമിലെത്തി. അതേ വര്‍ഷം തന്നെ കണ്ണൂര്‍ ജില്ലാ ടീമിലും കളിച്ചു. കേരള ടീമില്‍ അരങ്ങേറ്റം കുറിച്ചതും അതേ വര്‍ഷം തന്നെയായിരുന്നു. കേരള പൊലീസ് ടീം ആരംഭിച്ച 84ല്‍ തന്നെ ടീമിലെത്തിയ സത്യന്‍ ടീമിനെ ഉയരങ്ങളിലേക്ക് നയിച്ചു. 89ല്‍ മുഹമ്മദന്‍സിലേക്ക് പൊയെങ്കിലും വീണ്ടും ടീമില്‍ തിരിച്ചെത്തി. കേരള പൊലീസ് ടീമിനും സംസ്ഥാന ടീമിനും സുവര്‍ണ കാലഘട്ടമായിരുന്നു സത്യന്റേത്.




വി.പി. സത്യനെ കുറിച്ചു നിര്‍മ്മിച്ച ഡോക്യുമെന്ററി കാണുക







18 വര്‍ഷങ്ങള്‍ക്കു ശേഷം കേരളം സന്തോഷ് ട്രോഫിയില്‍ വിജയ മുത്തമിട്ടപ്പോള്‍ നായകന്‍ സത്യനായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ നേതൃനിരിയിലുണ്ടായിരുന്ന ബംഗാളായിരുന്നു സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍. സുഹൃത്തുക്കളായിരുന്ന ഷറഫലിയും ഐ.എം. വിജയനും അന്നു കളിച്ചിരുന്നത് ബംഗാള്‍ നിരയിലും. ശക്തമായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച കേരളം മൂന്ന് ഗോള്‍ വിജയമാണ് ഫൈനലില്‍ സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷവും സന്തോഷ് ട്രോഫി കേരളത്തിലെത്തി. സത്യന്‍ പിന്നണിയിലുണ്ടെങ്കില്‍ ടീമിന്് മൊത്തം അത് പ്രചോദനമായിരുന്നെന്ന് പഴയ സഹതാരങ്ങള്‍ ഓര്‍ക്കുന്നു. ടീമിനെ ഒരുമിച്ചു നിര്‍ത്തുന്നതിലും സത്യന്റെ പങ്ക് വലുതായിരുന്നു. സത്യന്‍ ക്യാപ്റ്റനായ കാലത്താണ് ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 99 ാം സ്ഥാനത്തെത്തിയത്. സമീപകാലത്തെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 86ലെ മെര്‍ദേക്കാ കപ്പില്‍ ദക്ഷിണ കൊറിയയുമായുള്ള സെമി ഫൈ്യൂലില്‍ 80ാം മിനിറ്റു വരെ 3-3 സമനിലയില്‍ നിന്ന കളി സത്യന്റെ ഗോളില്‍ ജയിച്ചത് കായിക പ്രേമികള്‍ക്ക് ഇന്നും മധുരമായ ഓര്‍മയാണ്. 1992ല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബംഗാളിലേക്ക് പോയ സത്യന്‍ പൊലീസ് ടീമിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചെങ്കിലും തൊഴില്‍ പരമായ പ്രശ്‌നങ്ങള്‍ അതിന് അനുവധിച്ചില്ല. പിന്നീട് 1995ല്‍ ചെന്നൈ ഇന്ത്യന്‍ ബാങ്ക് ടീമിലേക്ക് മാറുകയായിരുന്നു.

 2001 കോച്ച് ആല്‍ബര്‍ട്ട് ഫെര്‍ണാണ്ടോ മരിച്ചതിനെ തുടര്‍ന്നു ടീമിന്റെ കോച്ചായി. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഫൗള്‍ പ്ലേ ആരംഭിച്ചതെന്ന് ഭാര്യ അനിത ഓര്‍ക്കുന്നു. പരുക്കിന്റെ പിടിയില്‍ നിന്നും മുക്തനാവാനായി മരുന്ന് കഴിച്ചത് അദ്ദേഹത്തെ വിഷാദ രോഗത്തിന് അടിമയാക്കി. ആത്മവിശ്വാസത്തിന്റെ പാഠങ്ങള്‍ പറഞ്ഞു തിരിച്ചു കൊണ്ടുവരാന്‍ അനിത ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞു വീടു വിട്ടിറങ്ങിയ അദ്ദേഹം ജീവതത്തിലെ ലാസ്റ്റ് വിസിലിനു വഴങ്ങുകയായിരുന്നു. 1993ല്‍ മികച്ച ഇന്ത്യന്‍ ഫുട്‌ബോളറായി തിരഞ്ഞെടുത്തതൊഴിച്ചാല്‍ വേണ്ട രീതിയില്‍ അധികൃതര്‍ സത്യനെ തിരിച്ചറിഞ്ഞിട്ടില്ല. മികച്ച കോച്ചിനുള്ള അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹതയുള്ള അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ലഭ്യമാക്കാനുള്ള ശ്രമത്തിലാണു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍. എല്ലാവരും അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്കായി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിനു ചെയ്യാന്‍കഴിയുമായിരുന്നെന്നും ഭാര്യ അനിത പറഞ്ഞു.




Tuesday, June 26, 2012

അതിഥി

മഴ ഇത് എന്നും ഒരു കുളിരായിരുന്നു ..
അതോടൊപ്പം  അസ്വസ്ഥതയും
കാറ്റിന്റെ താളത്തിനനുസരിച്ചു തുള്ളി കൊടുക്കുന്ന മഴ..
അവയെ ഞാന്‍ നെഞ്ചില്‍ ഏറ്റി താലോലിച്ചു ..
പലപ്പോഴും അത് അസ്വസ്ഥതയും സമ്മാനിച്ചു..
എന്നാലും ഞാന്‍ മഴയെ സ്നേഹിക്കുന്നു..അന്നും, ഇന്നും...
കാരണം അതകന്നു പോകുമ്പോഴോന്നും
എന്നോട് വിട പറഞ്ഞിരുന്നില്ല....

അതെപ്പോഴും അതിഥി തന്നെ
 നമ്മള്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അതിഥി


കൂട്ടുകാരി ജസീന എഴുതിയത് 

Monday, June 25, 2012

ഓട്ടോ ഫ്രണ്ട്‌സ്‌

കഴിഞ്ഞ വര്‍ഷം ഒരു ഹര്‍ത്താല്‍ ദിവസമാണ് മലപ്പുറം തിരൂര്‍ റോഡിലെ ഫ്രണ്ട്സിനെ മലപ്പുറത്തുകാര്‍ കണ്ടത്. ഓട്ടൊറിക്ഷയില്‍ കയറുകെട്ടി വലിക്കുന്നതു കാണാന്‍ അന്ന് റോഡില്‍ ആളുകൂടി. പെട്രോള്‍ വില കൂടിയതിന് ഓട്ടൊ ഡ്രൈവര്‍മാര്‍ ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതു കേരളത്തിലാദ്യമായിരുന്നു. അതേദിവസം ഉച്ചയ്ക്ക് കാക്കിയിട്ട ഡ്രൈവര്‍മാര്‍ റോഡിലിറങ്ങി. വണ്ടി തടയാനാണെന്നു കരുതിയവര്‍ക്കു തെറ്റി. തൂമ്പയും കൈക്കോട്ടുമെടുത്ത് അവരിറങ്ങിയതു  ബൈപാസ് റോഡിലെ കുണ്ടും കുഴിയും നികത്താനായിരുന്നു. ഹര്‍ത്താല്‍ ആഘോഷിക്കാന്‍ പുതിയൊരു വഴി കാണിച്ചുകൊടുത്ത ശേഷം പി.കെ. ഷിഹാബുദ്ദീന്‍ പറഞ്ഞു, ഫ്രണ്ട്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ മലപ്പുറത്തുകാര്‍ കാണാന്‍ പോകുന്നതേയുള്ളൂ. കൂടെയുണ്ടായിരുന്ന ഷമീറും സലാമും ഒപ്പംചേര്‍ന്നു, ഞങ്ങള്‍ ഒരു തവണ പറഞ്ഞാല്‍...

ഏഴൈക്കെല്ലാം
സ്വന്തക്കാരന്‍...


മലപ്പുറം കോട്ടപ്പടി തിരൂര്‍ ബൈപാസ് റോഡില്‍ രോഗികള്‍ക്ക് ഓട്ടൊക്കൂലി വേണ്ട. രണ്ടുവര്‍ഷം മുമ്പ് ഫ്രണ്ട്സ് എടുത്ത തീരുമാനമാണത്. വൈകുന്നേരം വരെ കിട്ടുന്ന വാടകയില്‍ ചെറിയൊരു തുക നാട്ടിലെ പാവങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കുന്ന ഓട്ടൊഡ്രൈവര്‍മാര്‍ കേരളത്തില്‍ വേറെയെവിടെയെങ്കിലുമുണ്ടോ...? 

ആറു വര്‍ഷമായി കോട്ടപ്പടിയില്‍ ഓട്ടൊ ഡ്രൈവര്‍മാരുടെ കൂട്ടായ്മ രൂപീകരിച്ചിട്ട്. സാന്ത്വനം സഹായനിധി, പലിശയില്ലാതെ വായ്പ, ദരിദ്രര്‍ക്കു സാമ്പത്തിക സഹായം, കുടിവെള്ളം വിതരണം... ഫ്രണ്ട്സ് എന്ന ഓട്ടൊഡ്രൈവര്‍മാരുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രത്തോളമെത്തി. ഇന്നു മലപ്പുറത്ത് എവിടെച്ചെന്നു ചോദിച്ചാലും ഫ്രണ്ട്സിനെ അറിയാം. ഫ്രണ്ട്സ് പോലെയൊരു കൂട്ടായ്മയുണ്ടാക്കണമെന്ന് ഓരോ ജങ്ഷനുകളിലേയും ഓട്ടൊഡ്രൈവര്‍മാര്‍ ആഗ്രഹിക്കുന്നു. ബാഷയില്‍ രജനീകാന്തും ഏയ് ഓട്ടൊയില്‍ മോഹന്‍ലാലും വേറെ എത്രയോ സിനിമകളില്‍ മറ്റു താരങ്ങളും പറഞ്ഞ ഓട്ടൊ ഡ്രൈവര്‍മാരുടെ നന്മ ഇതാ കോട്ടപ്പടി ബൈപാസ് റോഡിലെ ഓട്ടൊ സ്റ്റാന്‍ഡില്‍...

ഒരു തര്‍ക്കത്തിലാണു ഫ്രണ്ട്സിന്‍റെ പിറവി. 2006ലായിരുന്നു അത്. ബൈപാസ് റോഡിലെ ഒരു ഓട്ടൊയില്‍ ബസിടിച്ചു. പരിചയമുള്ള രാഷ്്ട്രീയ നേതാക്കന്മാരെയും നാട്ടുപ്രമാണിമാരെയുമൊക്കെ സമീപിച്ചെങ്കിലും റോങ് സൈഡില്‍ വന്നിടിച്ച ബസുകാര്‍ തര്‍ക്കിച്ചു ജയിച്ചു. നാളെയും ഇത് ആവര്‍ത്തിക്കരുതെന്ന് ഓട്ടൊക്കാര്‍ ആഗ്രഹിച്ചു. അവര്‍ ഒരുമിച്ചു. ഫ്രണ്ട്സ് ഓട്ടൊ ഡ്രൈവേഴ്സ് എന്ന പേരില്‍ സൗഹൃദക്കൂട്ടായ്മ രൂപീകരിച്ചു. 

പാടാം
നമ്മളിന്നൊന്നല്ലേ...


കോട്ടപ്പടിയിളുള്ളവരെല്ലാം ഇപ്പോള്‍ ഫ്രണ്ട്സിന്‍റെ കൂട്ടുകാരാണ്. നമ്മളോടൊപ്പം ഫ്രണ്ട്സുണ്ടെന്നു പറഞ്ഞു പറഞ്ഞാണ് അവരെല്ലാം ഓട്ടൊഡ്രൈവര്‍മാരുടെ സുഹൃത്തുക്കളായത്. ഓട്ടൊഡ്രൈവര്‍മാരുടെ സംഘടനയ്ക്കപ്പുറത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണു ഫ്രണ്ട്സിനെ മറ്റ് ഓട്ടൊ സ്റ്റാന്‍ഡുകള്‍ക്കു മാതൃകയാക്കിയത്. 

സാന്ത്വനം എന്ന സഹായനിധി ആരംഭിച്ചിട്ട് ഏറെയായിട്ടില്ല. സാമ്പത്തിക സഹായം ആവശ്യമുള്ള രോഗികള്‍ക്കുവേണ്ടി ഫ്രണ്ട്സ് ആരംഭിച്ചതാണു സാന്ത്വനം. മങ്ങാട്ടുപുലം, കാളന്‍തട്ട പ്രദേശത്തുള്ള രോഗികള്‍ക്കാണ് ഇതുവരെ സാന്ത്വനത്തിന്‍റെ സഹായം കിട്ടിയത്. ബൈപാസ് റോഡില്‍ നിന്ന് ഓട്ടൊ വിളിക്കുന്ന രോഗികളോട് വാടക വാങ്ങരുതെന്നും ഫ്രണ്ട്സ് തീരുമാനിച്ചു. രോഗികളുമായുള്ള സവാരിക്കു മീറ്റര്‍ വാടക ഫ്രണ്ട്സ് ഫണ്ടില്‍ നിന്നു ചെലവാക്കും. ഓട്ടൊഡ്രൈവര്‍മാരുടെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ബൈപാസ് റോഡിലെ വ്യാപാരികളും കച്ചവടക്കാരുമൊക്കെ പങ്കാളികളാണ്. ഫ്രണ്ട്സിന്‍റെ സഹായനിധിക്ക് ഇപ്പോള്‍ അവരുടെയും സംഭാവനയുണ്ട്. ഓട്ടൊഡ്രൈവര്‍മാരുടെ ആശുപത്രി ചെലവിന് പ്രത്യേകം ഫണ്ട് നീക്കിവച്ചിട്ടുണ്ട് ഫ്രണ്ട്സ്. ആവശ്യമെങ്കില്‍ തവണകളായി തിരിച്ചടയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കും. രോഗം ബാധിച്ചു കിടപ്പിലായ ഡ്രൈവര്‍മാരുടെ ബാങ്ക് ലോണ്‍ അടയ്ക്കുന്നതും ഫ്രണ്ട്സാണ്. 

കഷ്ടം വരുമ്പോഴും
നഷ്ടം വരുമ്പോഴും...


ഓട്ടൊ ഡ്രൈവര്‍മാരിലേറെയും ബാങ്ക് ലോണുകളെടുത്തു വണ്ടി വാങ്ങിയവരാണ്. കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങളുമായി സാമ്പത്തിക ബാധ്യതകള്‍ വേറെ. കടംകയറിയവരെ സഹായിക്കണമെന്നായിരുന്നു ഫ്രണ്ട്സിന്‍റെ തീരുമാനം. ഫ്രണ്ട്സിന്‍റെ ഫണ്ടില്‍ നിന്ന് പലിശയില്ലാതെ പണം വായ്പ നല്‍കിത്തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി. അംഗങ്ങളെല്ലാം പത്തു രൂപ വീതം മാസം വരിസംഖ്യ നല്‍കിക്കൊണ്ടായിരുന്നു തുടക്കം. വായ്പയ്ക്ക് ആവശ്യക്കാര്‍ കൂടിയതോടെ ചിട്ടികളില്‍ ചേര്‍ന്ന് ഫണ്ട് വിപുലമാക്കി. നാലു ലക്ഷം രൂപ ഇപ്പോള്‍ ഫ്രണ്ട്സ് വായ്പ നല്‍കിയിട്ടുണ്ട്. ഉപാധികളൊന്നുമില്ലാതെയുള്ള പരസ്പരസഹായം. എല്ലാവരും പരിചയക്കാര്‍. സാമ്പത്തികമായി കഷ്ടതയുള്ളവര്‍. ഇവിടെ ആര് ആര്‍ക്കാണ് ഉപാധിവയ്ക്കേണ്ടത്. ഇതുവരെ വായ്പയെടുത്തവരാരും തിരിച്ചടയ്ക്കാതിരുന്നിട്ടില്ല. ഫ്രണ്ട്സിന്‍റെ സാരഥികള്‍ പറയുന്നു. ബൈപാസ് റോഡിലെ ഓട്ടൊ ഡ്രൈവര്‍മാര്‍ക്ക് ദുരിതാശ്വാസനിധി സ്വരൂപിക്കാനുള്ള ശ്രമത്തിലാണു ഫ്രണ്ട്സ്. ഹൃദയാഘാതംമൂലം കഴിഞ്ഞ വര്‍ഷം ഒരു സുഹൃത്ത് നഷ്ടപ്പെട്ടപ്പോള്‍ ഈ ഓട്ടൊക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം ഫ്രണ്ട്സിന്‍റെ ജനപിന്തുണ വര്‍ധിപ്പിച്ചു. 

അങ്ങാടിയിലെ
ചങ്ങാതികള്‍


കുറച്ചു കാലമായി മലപ്പുറം നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. അതില്‍ ഫ്രണ്ട്സിന്‍റെ പങ്കു വലുതു തന്നെ. രാവും പകലുമില്ലാതെ ഫ്രണ്ട്സിലെ മെംബര്‍മാര്‍ ഓട്ടൊയുമായി റോഡിലുണ്ട്... 

അവിടെയും അവസാനിക്കുന്നില്ല ഫ്രണ്ട്സിന്‍റെ പ്രവര്‍ത്തന ങ്ങള്‍. നഗരസഭയുടെ കുടിവെള്ള വിതരണം മുടങ്ങിയപ്പോള്‍ ഫ്രണ്ട്സിന്‍റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്തു. രണ്ടു വര്‍ഷമായി നഗരത്തിലെവിടെയും കുടിവെള്ളം മുടങ്ങിയിട്ടില്ലാത്തതിനു കാരണം ഫ്രണ്ട്സാണെന്നതിന് ഇവിടെയാര്‍ക്കും എതിരഭിപ്രായമില്ല. ക്ഷേമനിധിയില്‍ പണം അടയ്ക്കുന്നവര്‍ക്ക് രസീത് മാത്രം പോരാ, പാസ് ബുക്കും വേണമെന്നു പറഞ്ഞതും വാങ്ങിക്കൊടുത്തതും ഫ്രണ്ട്സാണ്. 

ഈ കൂട്ടുകാര്‍ മാതൃകയാണു കേരളത്തിലെ ഓട്ടൊഡ്രൈവര്‍മാര്‍ക്കും ടാക്സി ഡ്രൈവര്‍മാര്‍ക്കും മറ്റെല്ലാ സംഘടനകള്‍ക്കും. 

വാടക കൂടുതല്‍ വാങ്ങുന്ന ഓട്ടൊഡ്രൈവര്‍മാര്‍ പരിചയപ്പെടുക, കോട്ടപ്പടി ഫ്രണ്ട്സിനെ. അങ്ങനെ, ഓരോ ജങ്ഷനില്‍ നിന്നും പുതിയ ഓട്ടൊഗാഥകള്‍ക്കു വഴിയൊരുക്കട്ടെ ഫ്രണ്ട്സ് ഓട്ടൊ ഡ്രൈവേഴ്സിന്‍റെ മാതൃകാ പ്രവര്‍ ത്തനങ്ങള്‍...

 
മെട്രൊ വാര്‍ത്ത ലൈഫില്‍ എഴുതിയ ഫീച്ചര്‍
കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, May 21, 2012

ആകാശം തൊട്ടൊരു യാത്ര


ആകാശം തൊട്ടൊരു യാത്രയായിരുന്നു ഞങ്ങള്‍ മഞ്ഞൂരിലേക്ക് നടത്തിയത്. ആകാശത്തിന്റെ നിറങ്ങളും ഭൂമിയുടെ വൈവിധ്യങ്ങളും കണ്ടൊരു യാത്ര. രണ്ടു ബൈക്കുകളിലായി നാലു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഒരു യാത്രാ വിവരണത്തിലാണ് മഞ്ഞൂരിനെ കുറിച്ചു ആദ്യമറിയുന്നത്. അവിടേക്ക് പോയവരുടെ അനുഭവം കൂടി കേട്ടപ്പോള്‍ എന്തായാലും പോകണമെന്ന് തീരുമാനിച്ചു. മെയ് 19നായിരുന്നു ഞങ്ങളുടെ യാത്ര. ഞാനും അര്‍ശദും വസീമും അര്‍ശദിന്റെ ഡിസ്‌കവര്‍ ബൈക്കില്‍ കയറി. അങ്ങാടിപ്പുറം വരെ മൂന്നുപേര്‍ പോകണം. അവിടെയാണു സലാം കാത്തുനില്‍ക്കുന്നത്.

അങ്ങാടിപ്പുറത്തെത്തിയപ്പോള്‍ സലാം ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നേരെ മണ്ണര്‍ക്കാട്ടേക്ക് യാത്ര തിരിച്ചു. റോഡെല്ലം മദ്‌റസയിലേക്ക് പോകുന്ന കുട്ടികള്‍ കൈയ്യടക്കിയിരുന്നു. വെള്ള തൊപ്പിയും ധരിച്ച് മഞ്ഞു പെയ്യുന്ന പ്രഭാതത്തില്‍ എത്ര തവണ ഞാനും ഇതു പോലെ നടന്നിട്ടുണ്ടെന്നോ. കുട്ടികളെ കണ്ടപ്പോള്‍ പണ്ട് മദ്‌റസയില്‍ പോയപ്പോഴുണ്ടായ ഓര്‍മകളാണു മനസ്സിലേക്കു വന്നത്. അട്ടപ്പാടി വഴിയാണ് മഞ്ഞൂരിലേക്കുള്ള യാത്ര. മണ്ണാര്‍ക്കാടു നിന്നും അട്ടപ്പാടി റോഡിലേക്ക് വണ്ടി ഒതുക്കി നിര്‍ത്തി. ഓരോ ചായ കുടിച്ചു യാത്ര തുടരാം എന്നാരോ പറഞ്ഞു. ചായ മാത്രം മതിയോ എന്നായി സംശയം. വിശാലമായി നമുക്ക് പിന്നീട് കഴിക്കാം എന്ന് തീരുമാനിച്ച് ഓരോ കാലിയടിച്ച് യാത്ര തുടര്‍ന്നു.

വളവുകളും തിരിവുകളും മറികടന്ന് ഞങ്ങള്‍ യാത്രതുടര്‍ന്നു. അങ്ങകലെ മലകള്‍ മഞ്ഞു പുതച്ചു കിടക്കുന്നുണ്ടായിരുന്നു. നിറുത്തി നിറുത്തിയായിരുന്നു യാത്ര തുടര്‍ന്നത്. വാഹനം ഒഴിവാക്കി നടന്ന് പോകാന്‍ പലപ്പോഴും തോന്നി. 19 കിലോമീറ്റര്‍ പിന്നിട്ട് മുക്കാലിയില്‍ എത്തി. ഇവിടെ നിന്നും യാത്രയുടെ റൂട്ടിനെ കുറിച്ചു വിശദമായി മനസ്സിലാക്കണം. മുക്കാലിയില്‍ നിന്നും ഇടതു ഭാഗത്തേക്കുള്ള റോഡാണ് സൈലന്റ് വാലിയിലേക്ക് പോകുന്നത്. നേരെ അഗളി, ആനകട്ടി റോഡും. ഞങ്ങള്‍ക്ക് പോകേണ്ട റൂട്ട് ആര്‍ക്കും നിശ്ചയമില്ല, ഗൂഗിള്‍ മാപ്പില്‍ പരതിയെങ്കിലും റോഡ് കാണാന്‍ കഴിഞ്ഞില്ല. ചെറിയൊരു റോഡ് മുള്ളി വഴി മഞ്ഞൂരിലേക്കുണ്ട് പക്ഷേ അതു അതിര്‍ത്തി കടക്കുന്നതായി മാപ്പില്‍ കാണുന്നില്ല. എന്റെ സഹപ്രവര്‍ത്തകനായിരുന്നു ഹക്കീം മാഷിനെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. അദ്ദേഹം മഞ്ഞൂര്‍ യാത്ര ചെയ്തിട്ടുണ്ട്. എല്ലാവരും ഓരോ ചായക്കു പറഞ്ഞു. കഴിക്കാന്‍ വെള്ളപ്പവും പുട്ടുമുണ്ട്. ഇപ്പോള്‍ നമുക്ക് ലഘുവായി കഴിക്കാം മുകളിലെത്തിയിട്ട് വിശാലമാക്കാം എന്നു തന്നെയായിരുന്നു വീണ്ടും തീരുമാനം. വസീമും അര്‍ശദുമായിരുന്നു അങ്ങനെയൊരു നിര്‍ദ്ദേശം വച്ചത്.

അഗളി ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അതിനിടെ അഗളി-പുതൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിനടത്തും വാഹനം നിര്‍ത്തി. ഹക്കീം മാഷിനെ ഒരിക്കല്‍ കൂടി വിളിച്ചു. അഗളിയിലേക്കെത്തുന്നതിന് മുമ്പായി താവളത്തുനിന്നും തിരിയണമെന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അതു തന്നെയായിരുന്നു ഗൂഗിള്‍ മാപ്പിലുള്ള റോഡും. ഫോണില്‍ വഴി ചോദിക്കുന്നത് കേട്ട നാട്ടുകാരന്‍ ഞങ്ങള്‍ക്ക് വഴി പറഞ്ഞു തന്നു. അദ്ദേഹം മലപ്പുറത്ത് 16 വര്‍ഷം ഉണ്ടായിരുന്നത്രെ. അവിടെ നിന്നു തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടു കിലോമീറ്റര്‍ കൂടി പിന്നിട്ട് താവളത്തെത്തി. അവിടെ നിന്നും ഇടതു ഭാഗത്തേക്കുള്ള റോഡിന് തിരിഞ്ഞ് മുള്ളിയിലെത്തണം.

വിജനമായ റോഡുകള്‍ താണ്ടി മുള്ളി ലക്ഷ്യമാക്കി ഞങ്ങള്‍ യാത്രയായി. ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളും വീടുകളും ഞങ്ങള്‍ക്ക് സന്തോഷമേകി. വഴിയിലെങ്ങും തോട്ടങ്ങള്‍ വേലി കെട്ടി തിരിച്ചിട്ടുണ്ട്. അതിനിടയിലെപ്പഴോ ഡിസ്‌കവറിന്റെ നിയന്ത്രണം ഞാന്‍ ഏറ്റെടുത്തു. 25 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ റോഡിന്റെ സ്വഭാവം മാറി. ടാര്‍ ചെയ്യാത്ത റോഡ്. അതിനടുത്ത് മുള്ളി റോഡിന്റെ പുനരുദ്ധരണ പ്രവര്‍ത്തി ഉദ്ഘാടനത്തിന്റെ ബോര്‍ഡ് കണ്ടു. 2008 ല്‍ അന്നത്തെ ഡപ്യൂട്ടി സ്പീകര്‍ ജോസ് ബേബിയാണു ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്. നാലു വര്‍ഷം കഴിഞ്ഞെങ്കിലും പ്രവര്‍ത്തി എങ്ങുമെത്തിയിട്ടില്ല. ദുഷ്‌കരമായ നാലുകിലോമീറ്റര്‍ പിന്നിട്ട് ഞങ്ങള്‍ മുള്ളിയിലെത്തി.

മദ്രാസ് സ്‌റ്റേറ്റ് ബൗണ്ടറിയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. മദ്രാസ് സ്റ്റേറ്റിന്റെ പേര് തമിഴ്‌നാട് എന്നാക്കിയത് അവര്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. തമിഴ്‌നാട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ നിന്നും അനുമതി വാങ്ങിയാലേ യാത്ര തുടരാന്‍ കഴിയു. അനുമതി ലഭിച്ചെങ്കിലും ചായക്ക് കാശ് ലഭിക്കാതെ അവര്‍ വിട്ടില്ല. അമ്പത് രൂപ അവിടെ നല്‍കി മുള്ളി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അതിനിടെ വിശക്കുന്നു പെട്ടെന്ന് എന്ന് പറഞ്ഞ് വസീം യാത്രയുടെ സ്പീഡ് കൂട്ടാന്‍ പറയുന്നുണ്ടായിരുന്നു. ഇനി മഞ്ഞൂരെത്തിയാലേ വല്ലതും കിട്ടു. ' രാവിലെ കഴിക്കാന്‍ പറഞ്ഞപ്പോ നീ തന്നെയല്ലേ മുകളിന്ന് കഴിക്കാം എന്ന് പറഞ്ഞത്. അനുഭവിച്ചോ എന്ന് പറഞ്ഞപ്പോ പിന്നെ അവന്‍ മിണ്ടിയില്ല '. 

മഞ്ഞൂരിലേക്കുള്ള യാത്ര ഞങ്ങളുടെ വിശപ്പിനെയെല്ലാം മറികടന്നു. അങ്ങകലെ മഞ്ഞ് പുതച്ച് കിടക്കുന്ന മഞ്ഞൂര്‍ ഞങ്ങളെ മാടി വിളച്ചു. ഗദ്ദൈ ഡാമും പിന്നിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. മുകളിലേക്കെത്തും തോറും ആകാശം അടുത്ത് വരുന്നതായി തോന്നി. ഇടക്ക് എതിര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഞങ്ങള്‍ക്ക് സന്തോഷം നല്‍കി. അവര്‍ക്ക് തിരിച്ചും. അതിനിടെ അതുവഴി കടന്നു പോയ മലയാളി സംഘം ഞങ്ങളെ നോക്കി കൈവീശി. കുറേ സമയങ്ങള്‍ക്ക് ശേഷം ആളുകളെ കണ്ട സന്തോഷമായിരുന്നു അവര്‍ക്ക്. 43 ഹെയര്‍പിന്നുകളും കടന്ന് മഞ്ഞൂരിലേക്ക്. മൂന്നു റോഡുകള്‍ ചേരുന്നു ചെറിയൊരു അങ്ങാടിയാണു മഞ്ഞൂര്‍. അവിടെയെത്തിയപ്പോള്‍ സമയം ഒരു മണി. ഞങ്ങള്‍ ആദ്യം പരതിയതു ഭക്ഷണം കഴിക്കാനൊരിടമായിരുന്നു. നീലഗിരി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഞങ്ങള്‍ അടുത്ത ലക്ഷ്യം ആസൂത്രണം ചെയ്തു. മഞ്ഞൂര്‍ റോഡ് നേരെ പോകുന്നത് അപ്പര്‍ ഭവാനിയിലേക്കാണ്. മഞ്ഞൂരെത്തുന്നതിന് മുമ്പായി പവര്‍ ഹൗസ് റോഡിലൂടെ തിരിഞ്ഞ് ഊട്ടിയിലേക്കും.

അപ്പര്‍ ഭവാനിയിലേക്കുള്ള വഴി കാട്ടിലൂടെയാണ്. അങ്ങനെ യാത്ര അപ്പര്‍ ഭവാനിയിലേക്ക് തീരുമാനിച്ചു. തിരിച്ചു വരവ് നേരത്തെയാണെങ്കില്‍ ഊട്ടിയിലേക്കും കടക്കാം. കാടും മലയും തേയിലതോട്ടങ്ങളും പിന്നിട്ട് അപ്പര്‍ ഭവാനിയിലേക്ക്. ഉയരങ്ങള്‍ പിന്നിടുന്നതിനനസുരരിച്ച് ഒന്നാമത്തെ അകാശവും കടന്ന് മേഘത്തിനുള്ളിലേക്ക് കടക്കുന്നതായി അനുഭവപ്പെട്ടു. കടുത്ത വെയിലിലും തണുത്ത കാറ്റ് യാത്രയുടെ ഹരം കൂട്ടി. തണുപ്പിനെ പ്രതിരോധിക്കാന്‍ ഒന്നും കരുതാത്തതില്‍ നിരാശ തോന്നി. വീണ്ടുമൊരു ചെക്ക് പോസ്റ്റ്. കാട്ടിലേക്ക് കടക്കാന്‍ ഊട്ടിയില്‍ നിന്നും സമ്മതം വേണമത്രെ. ചായ കാശ് തന്നാല്‍ വിടാമെന്നായി അവര്‍. അങ്ങനെ അവര്‍ക്കൊരു 50 രൂപ നല്‍കി യാത്ര തുടര്‍ന്നു. നമ്മുടെ നാട്ടിലാണെങ്കില്‍ 5000 രൂപയെങ്കിലും കൊടുക്കേണ്ടി വരുമായിരുന്നു എന്നോര്‍ത്ത് അല്‍പ്പം ആശ്വാസം തോന്നി. പ്രകൃതിയുടെ സൗന്ദര്യം വാഹനം നിറുത്തി നിറുത്തി പോവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു കൊണ്ടേയിരിന്നു.


ഡാമിലെത്തിയപ്പോള്‍ സമയം നാലു കഴിഞ്ഞിരുന്നു. വേനല്‍കാലമായതിനാല്‍ ഡാമില്‍ വെള്ളം കുറവായിരുന്നു. അവിടെ നിന്നും നോക്കിയാല്‍ മുകൃതി നാഷണല്‍ പാര്‍ക്ക് കാണം. ഡാമില്‍ നിന്നും തിരിച്ച് നടക്കുമ്പോള്‍ അരീക്കോട് സ്വദേശികളായി നാലു പേരെകണ്ടു.  അതില്‍ ഒരാള്‍ മുള്ളിയില്‍ താമസമാക്കിയയാളാണ്. തിരിച്ചിറക്കം മുള്ളി വഴിയാക്കേണ്ട എന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. രാത്രിയില്‍ ആനയിറങ്ങുമത്രെ. അതു കേട്ടതും വസീമിനു അതു വഴി തന്നെ പോണം. അല്‍പ്പം ഭയമുണ്ടെങ്കിലും ഞങ്ങള്‍ക്കും അതു തന്നെയായിരുന്നു ഇഷ്ടം. ഡാം കടന്ന് കാട്ടിലൂടെ നടന്നാല്‍ രണ്ടു മണിക്കൂര്‍ കൊണ്ട് മുക്കാലിയെത്താം. സൈലന്റ് വാലിയും മുതുമല നാഷണല്‍ പാര്‍ക്കും നിലമ്പൂര്‍ കാടുമെല്ലാം അടുത്തടുത്താണ്. നടന്ന് പോകാന്‍ കഴിയും പക്ഷേ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ശ്രദ്ധയില്‍ പെടാന്‍ പാടില്ല. ഇപ്പോഴാണെങ്കില്‍ മാവോയിസ്റ്റുകള്‍ക്കായി പൊലീസിന്റെ തിരച്ചിലുമുണ്ട്. അവര്‍ക്കെങ്ങാനും കിട്ടിയാല്‍ പിന്നെ പറയുകയും വേണ്ട.

മതിവരാത്ത കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ അപ്പര്‍ ഭവാനിയോട് വിടപറഞ്ഞു. വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ. തിരിച്ചിറങ്ങുന്നതിനിടെ സലാമിന്റെ വണ്ടിയിലെ പെട്രോള്‍ റിസര്‍വായി. പേടിച്ചായിരുന്നു പിന്നീടുള്ള ഓരോ നിമിശവും യാത്രയായത്. ആറുമണിയോടെ മഞ്ഞൂരെത്തി പെട്രോളാണ് ആദ്യം അന്വേഷിച്ചത്. അടുത്തൊരു കടയില്‍ കിട്ടും പക്ഷേ ലിറ്ററിനും 90 രൂപ നല്‍കണം. അല്ലെങ്കില്‍ 30 കിലോമീറ്റര്‍ പിന്നിട്ട് ഊട്ടിയിലെത്തണം. എന്നാല്‍ നമുക്ക് ഊട്ടിയില്‍ പോകാം വസീം പറഞ്ഞു. കടക്കാരന്‍ കാശ് കുറക്കും എന്നു കരുതി പറഞ്ഞതാണ്. പക്ഷേ അയാള്‍ വിട്ടു തന്നില്ല. ഞങ്ങളും വിട്ടുകൊടുത്തില്ല ഊട്ടി വഴി പോകാന്‍ തന്നെ തീരുമാനിച്ചു. ആനയെ കാണാന്‍ കഴിയാത്തതിന്റെ നിരാശയും ആശ്വസവും ഒരു പോലെയുണ്ടായിരുന്നു. ഊട്ടിയിലെത്തുമോ എന്നറിയില്ല എന്തായാലും പോകുക തന്നെ സലാം പറഞ്ഞു. വഴിയിലെവിടെയോ ബ്ലാക്കിന് പെട്രോള്‍ കിട്ടുമെന്ന് പ്രദേശ വാസികളില്‍ നിന്നും അറിഞ്ഞു. അവിടെ നിന്നും അരലിറ്റര്‍ കുപ്പിയില്‍ വാങ്ങി. ഇവിടെ 80 രൂപ മാത്രമേ ലിറ്ററിനൊള്ളൂ. മഞ്ഞൂരില്‍ ഒരു പൊട്രോള്‍ പമ്പിന്റെ സാധ്യതയുണ്ടെന്ന് അര്‍ശദ് എന്നോട് പറഞ്ഞു. ചിന്തിച്ചപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി.

ഊട്ടിയിലേക്കെത്തും തോറും തണുപ്പ് ശരീരത്തിലേക്ക് അടിച്ചു കയറി. അവിടെയെത്തിപ്പോള്‍ സമയം രാത്രി എട്ടു മണി. ഫഌര്‍ഷോ നടക്കുന്ന സമയമായതിനാല്‍ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു അവിടെ. താമസമാക്കണോ എന്നു ആലോചിച്ചെങ്കിലും തിരിച്ചിറങ്ങാന്‍ തന്നെയായിരുന്നു തീരുമാനം. ഗൂഡല്ലൂരും നാടുകാണി ചുരവും പിന്നിട്ട് വഴിക്കടവെത്തി. വീടു ലക്ഷ്യമാക്കി ഞങ്ങള്‍ കുതിച്ചു.

നിലമ്പൂരെത്തെയിപ്പോള്‍ സലാം ഞങ്ങളോട് 'സലാം' പറഞ്ഞു. വസീം ഞങ്ങളുടെ വണ്ടിയില്‍ കയറി. ഒരു മണിക്കൂറും പതിനഞ്ച് മിനിറ്റും പിന്നിട്ട് വീട്ടിലെത്തിയപ്പോള്‍ സമയം മൂന്നുമണി കഴിഞ്ഞിരുന്നു. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളുള്ള മഞ്ഞൂരിലേക്ക് ഒരിക്കല്‍ കൂടെ പോകണമെന്നോര്‍ത്ത് കിടന്നു.

Monday, May 7, 2012

നല്ല ബാപ്പാന്റെ നല്ല മോന്‍


ഞങ്ങളുടെ പ്രിയ അധ്യാപകന്‍ മുസമ്മില്‍ സാറിനെ കുറിച്ച് ചെയ്ത സപ്ലിമെന്റില്‍ നിന്നും
' വേര്‍പാട് ആരും ഇഷ്ടപെടുന്നില്ല, എങ്കിലും എല്ലാം വേര്‍പെടുന്നു, പതുക്കെ ഇല്ലാതാവുന്നു, ഒരു നാള്‍ ആരുടെയൊക്കെയോ മനസ്സില്‍ നമ്മളം ഓര്‍മ്മയാവുന്നു '

മഴ നനഞ്ഞ് വെയില്‍ മെല്ലെ നിറയുന്ന ഒരു രാവിലെ ഐ.സി.ജെ ഡയറക്ടര്‍ ബാലകൃഷ്ണന്‍ സാറിന്റെ റൂമിലേക്ക് പെണ്‍കുട്ടികള്‍ ഒളി കണ്ണിട്ട് നോക്കുന്നു. അവര്‍ പരസ്പരം അടക്കം പറഞ്ഞു. ഒരു നല്ല ചെക്കന്‍ വന്നിരിക്കുന്നു. ' ഞാന്‍ ഗന്ധര്‍വ്വനി' ലെ 'നിധീഷ് ഭരദ്വാജി'നെ പോലെ ആ യുവാവ് പെണ്‍കുട്ടികളെ വിസ്മയിപ്പിച്ചു. അല്‍പ്പസമയം കഴിഞ്ഞ് ആ യുവാവിനെയും കൊണ്ട് ബാലകൃഷ്ണന്‍ സാര്‍ ക്ലാസില്‍ വന്നു. ഇത് നിങ്ങളുടെ പുതിയ കംപ്യൂട്ടര്‍ സാര്‍ പേര് മുസമ്മില്‍ ടി.പി. മാവൂരിനടുത്ത് ചെറൂപ്പയില്‍ വീട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക ചീഫ്എഡിറ്ററുമായ ടി.പി ചെറൂപ്പയുടെ മകന്‍.

ഒന്നാം ക്ലാസില്‍ മറന്നു പോയ അമ്പത്തൊന്നക്ഷരങ്ങളും പെറുക്കി, കംപ്യൂട്ടര്‍ കീബോര്‍ഡിന് മുന്നില്‍ വിയര്‍ത്ത് നില്‍കുമ്പോള്‍ മുസമ്മില്‍ സാര്‍ കൈവിരലുകളിലേക്ക് ആ പഴയ അക്ഷരങ്ങളെ എത്തിച്ചു തന്നു. കടലോര കാഴ്ചകളിലേക്കും മാനാഞ്ചിറയുടെ കപ്പലണ്ടി രസങ്ങളിലേക്കും തിയേറ്ററിന്റെ ആരവങ്ങള്‍ക്കിടയിലേക്കും കൂട്ടുകാര്‍ വഴിപിരിഞ്ഞ് പോവുന്ന, ഏകാന്തമായ സായ്ഹാങ്ങളില്‍ കൂടെയിറങ്ങാന്‍ ആ നല്ല കംപ്യൂട്ടര്‍ അധ്യാപകനെ ഉണ്ടാവറൊള്ളൂ. എല്ലാഴ്‌പോയും പുഞ്ചിരിയോടെ മാത്രമേ സാറിനെ ഞങ്ങള്‍ കണ്ടിട്ടൊള്ളൂ. ആ മുഖം ദേഷ്യത്തോടെ ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല.

മാഷേ നെറ്റുണ്ടോ എന്ന് ചോദിച്ചാണ് പലരും ലാബിലേക്ക് കയറുന്നത്. പേജ് മേക്കറിനെയും ഫോട്ടോഷോപ്പിനെയും മറന്ന് ഓര്‍കുട്ടിലും ഫേസ്ബുക്കിലും ചേക്കേറുമ്പോള്‍ പിന്നില്‍ കുസൃതിച്ചിരിയുമായി കാതില്‍ നുള്ളാന്‍ മാഷുണ്ടാവും. ആഴ്ചയവസാനം ലാബ് ജേര്‍ണല്‍ ഇറക്കാന്‍ തിരക്കു കൂട്ടുമ്പോള്‍ 5.15ന് അടച്ച് പൂട്ടേണ്ട ഐ.സി.ജെയിലെ കംപ്യൂട്ടര്‍ ലാബ് 7.30 വരെയാകും. രണ്ടാം ശനി പോലും ഞങ്ങള്‍ക്ക് വേണ്ടി മാഷ് വന്നു. ഫോര്‍വേഡ് മെസ്സേജുകള്‍ കൊണ്ട് നിറയുന്ന ഞങ്ങളുടെ മൊബൈല്‍ ഇന്‍ബോക്‌സില്‍ മുസമ്മില്‍ സാറിന്റെ ചില മെസ്സേജുകള്‍ ഉറക്കം കെടുത്തി. അതിലെ വാക്കുകള്‍ക്ക് രക്ഷിതാവിന്റെ കാര്‍കശ്യവും അധ്യാപകന്റെ വാല്‍സല്ല്യവും സുഹൃത്തിന്റെ സ്‌നേഹവും നിറഞ്ഞ് നിന്നു.

1983 ആഗസ്റ്റ് ഒമ്പതിന് മാവൂരിനടുത്ത് ചെറുപ്പയില്‍ ടി.പി ചെറൂപ്പ എന്ന ടി.പി ഉണ്ണിമൊയ്തീന്റെയും ടി.സുബൈദയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ജനനം. മണക്കാട് യു.പി സ്‌കൂള്‍, സെന്റ് ക്‌സേവ്യസ് ദേവഗിരി എന്നിവിടങ്ങളില്‍ പത്താംക്ലാസു വരെ പഠനം. ചേന്ദമംഗല്ലൂര്‍ ഇസ് ലാഹിയിയില്‍ നിന്നും ഇംഗ്ലീഷ് ബിരുദം നേടി. കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ എടുത്തു. ശേഷം എറണാകുളം ഭാരത് മാത കോളേജില്‍ നിന്നും മള്‍ട്ടിമീഡിയയില്‍ ബിരുദാനന്തര ബിരുദവും. ഇതിനിടയില്‍ തിരുവമ്പാടി സ്വദേശിനി പി.എ ജുവൈരിയയെ ജീവിത സഖിയാക്കി. ഒരു മകനുണ്ട് പേര് മുഹമ്മദ് യാസീന്‍, മുശ്താഖ്, മുംതാസ് എന്നിവര്‍ സഹോദരങ്ങളാണ്..
കൂടുതല്‍ വായനക്ക് താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ

Saturday, April 28, 2012

എന്റെ ചില മൊബൈല്‍ ചിത്രങ്ങള്‍


കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ സുഹൃത്തിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും എടുത്തത്‌

Monday, September 26, 2011

സെല്‍ഫ് ഗോളടിച്ച് സെവന്‍സ്‌


"7" is great number. Because
"7" colours make RAINBOW.
"7" swara makes MUSIC..
"7" day make a WEEK..&
"7" letters make us.. "FRIENDS

ഇതൊക്കെ പറഞ്ഞത് ജോഷിയുടെ പുതിയ സിനിമയായ സെവന്‍സിനെ കുറിച്ച് പറയാനാണ്. ഫുട്‌ബോള്‍ കളിക്കാരായ ഏഴ് സുഹൃത്തുക്കളുടെ കഥപറയുന്ന സിനിമ എന്നാണ് സെവന്‍സിനെ പരിചയപ്പെടുത്തിയിരുന്നത്. seven letters make violent എന്നാണ് എനിക്ക് ഈ സിനിമ കണ്ടപ്പോ പറയാന്‍ തോന്നിയത്‌.

ഒരു മലപ്പുറത്ത് കാരനായത് കൊണ്ടു തന്നെ സെവന്‍സിനെ വളരെയധികം പ്രതീക്ഷയോടെയാണ് ഞാന്‍ നോക്കിയിരുന്നത്. പക്ഷേ പ്രതീക്ഷയെല്ലാം അസ്ഥാനത്തായിരുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട സിനിമയാവും എന്ന് വിചാരിച്ചാണ് ഞാന്‍ സിനിമ കണ്ടത്. എന്നാല്‍ ജോഷി യുടെ പതിവ് സിനിമകളെ പോലെ തന്നെ ഇത് കൊട്ടേഷന്‍ കഥയാണ് പറയുന്നത്.

ലാല്‍ ജോസിന്റെ അറബിക്കഥക്ക് തിരക്കഥയെഴുതിയ ഇഖ്ബാല്‍ കുറ്റിപുറം ഈ സിനിമയിലൂടെ പ്രേക്ഷകരെ നിരാശപ്പെടുത്തി. ഏഴ് യുവാക്കളുടെ കഥയാണ് പറയുന്നതെങ്കിലും കുഞ്ചാക്കോ ബോബന്‍, ആസിഫലി എന്നിവര്‍ക്ക് മാത്രമാണ് സിനിമയില്‍ പ്രാധാന്യമുള്ളത്. ചെറിയൊരു പ്രാധാന്യം വിനീതിനുമുണ്ട്. ഡയലോഗുകള്‍ കുറവാണ് എന്നത് ഈ സിനിമയുടെ ഒരു പ്രത്യേകതയായി തോന്നി. ചിലയാളുകള്‍ ഒന്നും തന്നെ മിണ്ടുന്നില്ല. പുതുമുഖങ്ങള്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച
അമീര്‍ നിയാസിന് ഡയലോഗുകള്‍ ഒന്നും ഇല്ലെങ്കിലും നല്ല പ്രകടനം കാഴ്ച വെച്ചു എന്ന് പറായതെ വയ്യ.

കോഴിക്കോടുള്ള ഏഴ് സെവന്‍സ് കളിക്കാരുടെ കഥായാണ് സെവന്‍സില്‍ പറയുന്നത്. പതിവ് മലയാള സിനിമകളെ പോലെ തന്നെ സ്ത്രീ ക്ഥാപാത്രങ്ങള്‍ക്ക് ഈ സിനിമയിലും കാര്യമായ റോളൊന്നുമില്ല. രണ്ട് നായികമാര്‍ ഉണ്ടെങ്കിലും. ഫുട്‌ബോള്‍ അല്ല ഇതിവൃത്തമെങ്കിലും സെവന്‍സിലെ പരിക്കിനെകുറിച്ച ചിത്രീകരിച്ച ഭാഗം നന്നായി. അവര്‍ അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. മൊത്തത്തില്‍ പറഞാല്‍ ഗോളൊന്നും പിറക്കാത്ത വിരസമായ ഒരു കളിയാണ് ജോഷിയുടെ സെവന്‍സ്. നല്ല ഗോളടിക്കാനുള്ള അവസരം പോലും സെവന്‍സിനില്ല.മത്രമല്ല പലയവസരങ്ങളിലും സ്വന്തം പോസ്റ്റിലേക്ക് സെല്‍ഫ് അടിക്കുകയും ചെയ്തു


ബേജാറാക്കല്ല കോയാ. . .


കൊച്ചി പഴയ കൊച്ചിയല്ലന്നറിയാം. ..
കൊച്ചിയെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന ഡയലോഗാണിത്. ഇവിടെ തീര്‍ന്നില്ല കൊച്ചിയുടെ വിശേഷം ചോട്ടാമുംബൈ, വയലന്‍സ്, ബോംബ്, കത്തി, അടി, ഇടി മുതലായവും കൊച്ചി എന്ന പേരിന് അര്‍ത്ഥമായി നാം കാണുന്നു. സിനിമക്കാരെ കൊണ്ട് കൊച്ചിക്കാര്‍ക്ക് കിട്ടിയ ഗുണമാണിത്. കൊച്ചിയെ പോലെ കോഴിക്കോടിനും ഇത്തരമൊരു ഭാഗ്യം സമ്മാനിക്കാന്‍ സെവന്‍സിനെ കൊണ്ട് കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. 'പുറമേക്ക് വളരെ ശാന്തമായ സിറ്റിയാണെങ്കിലും പല ക്രിമിനല്‍ പ്രവര്‍ത്തികളും നടക്കുന്ന സ്ഥലമാണ് കോഴിക്കോട്' സെവന്‍സില്‍ സിറ്റി പോലീസ് കമ്മീഷണറായി അഭിനയിക്കുന്ന നാദിയ മൊയ്തുവിന്റെ ഡയലോഗാണിത്. (വാക്കുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവാം). ഇതൊക്കെ കേട്ടിട്ട് എനിക്ക് ഒന്നേ പറയാനൊള്ളൂ ബേജാറാക്കല്ല കോയാ. .. . ..

Monday, September 12, 2011

പുട്ടും ചിക്കനും ഇഷ്ടമാണോ ?...


പുട്ടും ചിക്കനും ഇഷ്ടമാണോ ?... നെയ്‌ച്ചോറും ചിക്കന്‍ മസാലയും ?... മട്ടന്‍ ചാപ്‌സും നൂലപ്പവും കഴിച്ചാലോ ?...

കുറഞ്ഞ ചിലവില്‍ നല്ല നാടന്‍ ഭക്ഷണങ്ങള്‍ കിട്ടുന്ന ചിലയിടങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരാം.

ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത് കോട്ടപടിയിലെ ഹോട്ടല്‍ ജുനൈസ് ആണ്. മൈലപ്പുറത്തുകാരന്‍ അബൂക്കയാണ് ജുനൈസിന്റെ എല്ലാം. നാട്ടുകാര്‍ക്ക് ഇദ്ദേഹം കഞ്ഞി അബുവാണ് ജുനൈസ്. എന്ന് പറഞ്ഞാല്‍ മലപ്പുറത്തുക്കാര്‍ക്ക് അറിഞ്ഞ് കൊള്ളണമെന്നില്ല. അവര്‍ക്കറിയണമെങ്കില്‍ കദ്യേമ എന്ന് പറയണം. എങ്ങനെ ആ പേര്‍ വന്നു എന്നെനിക്കറിയില്ല...

നല്ല എരിവാണ് ഇവടുത്തെ പ്രത്യേകത. കഞ്ഞി, ബോട്ടി, ചാപ്‌സ്, ചിക്കന്‍ ഫ്രൈ, ചിക്കന്‍ മസാല, തേങ്ങാ ചോര്‍, നെയ്‌ച്ചോര്‍, ഗ്രീന്‍ പീസ് എന്നിവയൊക്കെയാണ് പ്രധാന വിഭവങ്ങള്‍, വൈകുന്നേരമായാല്‍ നല്ല തിരക്കാണ്. വെള്ളേപ്പം, നൂല്‍പുട്ട്, പൂള എന്നിവയാണ് വൈകുന്നേരം കൂടുതലായും ചെലവാകുന്നത്. അമ്പത് രൂപ കയ്യിലുണ്ടെങ്കില്‍ ഒരാള്‍ക്ക് ലാവിഷായി ഭക്ഷണം കഴിക്കാനുള്ള വിഭവം ഇവിടെ നിന്നും ലഭിക്കും. 15 രൂപ കൊടുത്താല്‍ നല്ല അടിപൊളി ഗ്രീന്‍പീസും ചായയും ലഭിക്കും.

എന്താ ഒന്ന് കഴിക്കാന്‍ തോന്നുന്നോ ?....

വഴി.. കോട്ടപ്പടി മാര്‍ക്കറ്റിന്റെ ഉള്ളില്‍. സഫീര്‍ ബിരിയാണി സ്‌റ്റോറിന് സമീപം